| Sunday, 15th November 2020, 3:16 pm

നിതീഷ് കുമാറിനെതിരെ ബി.ജെ.പി ഗൂഢാലോചന, കരുതിക്കൂട്ടി തളര്‍ത്താന്‍ ശ്രമം; ആരോപണവുമായി താരീഖ് അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: നിതീഷ് കുമാര്‍ മുന്‍പ് വളരെ നല്ല നേതാവായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ എന്‍.ഡി.എക്കകത്ത് അദ്ദേഹത്തിന്റെ സ്ഥിതി വളരെയേറെ പരിതാപകരമാണെന്നും കോണ്‍ഗ്രസ് നേതാവ് താരീഖ് അന്‍വര്‍.

മുഖ്യമന്ത്രിയായാലും നിതീഷ് കുമാറിനെ പൂര്‍ണമായും നിയന്ത്രിക്കുക ബി.ജെ.പി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷിനെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുകയും ദുര്‍ബലനാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും താരീഖ് പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ വളരെ തളര്‍ന്നുപോയെന്നും താരീഖ് പറഞ്ഞു.

അതേമയം, എന്‍.ഡി.എയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. ഇന്ന് നടന്ന എന്‍.ഡി.എ യോഗത്തിലാണ് തീരുമാനമായത്.

നിതീഷ് കുമാര്‍ തന്നെയായിരിക്കും എന്‍.ഡി.എയുടെ മുഖ്യമന്ത്രി എന്ന് നേരത്തെ തന്നെ ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ബാക്കി വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യുമെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുശീല്‍ മോദി ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുമ്പോഴും പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബി.ജെ.പി ആവശ്യപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക ബി.ജെ.പിയായിരിക്കുമെന്ന സൂചനയും ബി.ജെ.പി നേതാവ് നേരത്തെ നല്‍കിയിരുന്നു.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress’ about Nitish Kumar

Latest Stories

We use cookies to give you the best possible experience. Learn more