| Wednesday, 7th April 2021, 8:15 am

കാസര്‍ഗോഡും സംഘര്‍ഷം; പാറക്കളായിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ സി.പി.ഐ.എം എന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: തെരഞ്ഞെടുപ്പിന് പിന്നാലെ കേരത്തില്‍ പലയിടങ്ങളിലും സംഘര്‍ഷം. കാസര്‍ഗോഡ് പറക്കളായിലാണ് തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി – സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

സംഭവത്തില്‍ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. യുവമോര്‍ച്ച കാസര്‍കോഡ്് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് ആണ് വെട്ടേറ്റത്. ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സി.പി.ഐ.എം പ്രവര്‍ത്തകരാണ് ശ്രീജിത്തിനെ വെട്ടിയതെന്ന് ബി.ജെ.പി ആരോപിച്ചു. സി.പി.ഐ.എം പ്രവര്‍ത്തക ഓമനയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവരെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്.

ആക്രമണം നടന്ന ഉടനെ മന്‍സൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിക്കുകയായിരുന്നു.

ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്സിന്‍ കോഴിക്കോട് ചികിത്സയിലാണ്.

ഇന്നലെ രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.

മുഹ്സിനെയും സഹോദരനെയും വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു സംഘമെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു സി.പി.ഐ.എം പ്രവര്‍ത്തകന് അറസ്റ്റിലായി.

കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Conflict in Kasaragod; Yuva Morcha worker gets attacked; Alleges CPI (M) behind the violence

We use cookies to give you the best possible experience. Learn more