| Thursday, 27th August 2020, 5:14 pm

കത്തയച്ച നേതാക്കളുടെ കുടുംബചരിത്രം വരെ പറഞ്ഞ് തര്‍ക്കം; കത്തില്‍ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനകത്ത് ശക്തിപ്പെടുന്നു.

കത്തയച്ച എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യമാണ് കഴിഞ്ഞ നാല് ദിവസമായി പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ കത്ത് വിവാദം കൂടുതല്‍ രൂക്ഷമാകുന്ന സൂചനകളാണ് സംസ്ഥാനത്തുനിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്.

സോണിയക്കയച്ച കത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒപ്പിട്ട ഒരേ ഒരാള്‍ ജിതിനാണെന്നും അദ്ദേഹത്തിന്റെ കുടുംബ ചരിത്രം തന്നെ ഗാന്ധി കുടുംബത്തിനെതിരാണെന്നും ജിതിന്‍ പ്രസാദയുടെ അച്ഛന്‍ ജിതേന്ദ്ര പ്രസാദ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിച്ച് അത് തെളിയിച്ചതാണെന്നും പ്രമേയത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും സോണിയാ ഗാന്ധി ജിതിന്‍ പ്രസാദയ്ക്ക് ലോക് സഭാ ടിക്കറ്റ് കൊടുക്കുകയും മന്ത്രിയായക്കുകയും ചെയ്‌തെന്നും നേതാക്കള്‍ പആരോപിക്കുന്നു.

2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ പോവുകയാണെന്ന ആരോപണങ്ങള്‍ ഉയരുകയും ജിതിന്‍ തന്നെ അത് നിഷേധിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും
അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗം ചേരുന്നതിന് ഒരുദിവസം മുന്‍പാണ് കത്തയച്ച കാര്യം പുറത്തുവന്നത്. യോഗത്തില്‍ കത്ത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും നേതാക്കള്‍ തമ്മില്‍ കത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്ന തീരുമാനമുണ്ടായിട്ടും കത്ത് വിവാദം പാര്‍ട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: New Congress Trouble Over Letter

We use cookies to give you the best possible experience. Learn more