|

ബംഗാളില്‍ ബി.ജെ.പിയുടെ അവസാനമടുത്തെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്; തോല്‍വിക്ക് പിന്നാലെ ഉള്‍പ്പാര്‍ട്ടി കലഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളിലെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത. ബംഗാള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് ബംഗാള്‍ ബി.ജെ.പി മുന്‍ അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തിയിട്ടുണ്ട്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്വര്‍ഗിയ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെയും സല്‍പേര് കളഞ്ഞെന്നും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് നശിപ്പിച്ചുവെന്നും തഥാഗത പറഞ്ഞു.

ഇവര്‍ പാര്‍ട്ടി ആസ്ഥാനത്തും പഞ്ചനക്ഷത്ര ഹോട്ടലിലും ഇരുന്ന് തൃണമൂലില്‍നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് വിതരണം ചെയ്യുകയായിരുന്നുവെന്ന് റോയി ട്വീറ്റ് ചെയ്തു.

ബി.ജെ.പിയില്‍നിന്ന് രണ്ടു തരത്തില്‍ പലായനം ഉണ്ടാകുമെന്നാണണ് താന്‍ ഭയപ്പെടുന്നതെന്ന് തഥാഗത പറഞ്ഞു. തൃണമൂലില്‍നിന്നു വന്ന മാലിന്യങ്ങള്‍ ആദ്യം തിരിച്ചുപോകും. പാര്‍ട്ടിതലത്തില്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുന്നില്ലെന്നു കണ്ടാല്‍ രണ്ടാംഘട്ടത്തില്‍ അണികളും പാര്‍ട്ടിവിടും. അതോടെ ബംഗാളില്‍ ബി.ജെ.പിയുടെ അവസാനമാകുമെന്നും തഥാഗത പറഞ്ഞു.

75 സീറ്റുകളാണ് ബി.ജെ.പിക്ക് ബംഗാളില്‍ ലഭിച്ചത്. നൂറിന് മുകളില്‍ ലഭിക്കുമെന്നായിരുന്നു അവകാശവാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Conflict In Bengal BJP