| Tuesday, 27th August 2019, 11:39 am

വഴി നിരപ്പാക്കാന്‍ മണ്ണ് നല്‍കിയത് കോണ്ടം നിര്‍മാണക്കമ്പനി; റോഡ് തകര്‍ന്നപ്പോള്‍ പുറത്തുവന്നത് ഗര്‍ഭ നിരോധന ഉറകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിലെ കക്കോട് റോഡ് തകര്‍ന്നപ്പോള്‍ പുറത്തുവന്നത് ഗര്‍ഭ നിരോധന ഉറകളെന്ന് പരാതി. ടാര്‍ ചെയ്ത സമയത്ത് ഉപയോഗിച്ച മണ്ണില്‍ നിന്നാണ് ഇപ്പോള്‍ കോണ്ടം പുറത്തേക്കു വരാന്‍ തുടങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ കോണ്ടം ചവിട്ടാതെ റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണു പ്രദേശവാസികള്‍. 45 കുടുംബങ്ങളാണ് കക്കോട് താമസിക്കുന്നത്.

രണ്ടു പതിറ്റാണ്ട് മുന്‍പു വരെ നല്ല റോഡില്ലാത്തതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരുന്നു. തുടര്‍ന്നാണ് റോഡ് നിര്‍മിക്കുന്നതിനു വേണ്ടി വഴി നിരപ്പാക്കാനായി മണ്ണടിച്ചത്. പ്രമുഖ കോണ്ടം നിര്‍മാണക്കമ്പനിയായ എച്ച്.എല്‍.എല്‍ ലൈഫ്‌കെയറാണ് ഇതിനുള്ള മണ്ണ് നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനുശേഷം ടാര്‍ ചെയ്തപ്പോള്‍ മണ്ണില്‍ കോണ്ടമുണ്ടെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഉണ്ടെങ്കില്‍ത്തന്നെ അതൊരു പ്രശ്‌നവുമായിരുന്നില്ല. പക്ഷേ മാലിന്യ പൈപ്പുകള്‍ക്കു വേണ്ടി റോഡ് കുത്തിപ്പൊളിച്ചതോടെയാണ് പണ്ട് മണ്ണിലുണ്ടായിരുന്ന ഗര്‍ഭ നിരോധന ഉറകള്‍ പുറത്തെത്തിയത്.

റോഡിന്റെ നടുവിലൂടെയാണ് പ്പൈുകള്‍ക്കു വേണ്ടി കുഴിയെടുത്തത്. ഒപ്പം ഒരു മഴ കൂടി കഴിഞ്ഞതോടെ റോഡ് മുഴുവന്‍ കോണ്ടം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

തങ്ങളുടെ മാലിന്യം ഇടാനുള്ള ഒരു സ്ഥലം മാത്രമാണ് എച്ച്.എല്‍.എല്ലിനു വേണ്ടിയിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മണ്ണിനൊപ്പം കോണ്ടം സംസ്‌കരിക്കുന്നത് പതിവാണെന്ന് എച്ച്.എല്‍.എല്ലിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതായും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രശ്‌നം രൂക്ഷമായതോടെ പ്രദേശത്തു നിന്നു മാലിന്യം നീക്കാനുള്ള തയ്യാറെടുപ്പിലാണ് എച്ച്.എല്‍.എല്‍.

ചിത്രത്തിനു കടപ്പാട്: സമകാലിക മലയാളം

We use cookies to give you the best possible experience. Learn more