| Wednesday, 14th June 2023, 2:14 pm

ചികിത്സാ പിഴവ് മൂലം കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചികിത്സാ പിഴവിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചതായി പരാതി. വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥനാണ് മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് വിധേയനായ ഗോപിനാഥന്‍ നായരെ മെഡിക്കല്‍ കോളേജില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്‌തെന്നും പകല്‍ മുഴുവന്‍ മരുന്നുകളൊന്നും നല്‍കാതെ ആശുപത്രി വാര്‍ഡില്‍ കിടത്തിയെന്നുമാണ് പരാതി.

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഗോപിനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറയുകയായിരുന്നു.

ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ശസ്ത്രക്രിയ നടത്തുന്നത്. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം രോഗിക്ക് മരുന്നുകളൊന്നും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.

ആരോഗ്യമന്ത്രിക്ക് ഇമെയില്‍ വഴിയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വിശദീകരണമൊന്നും വന്നിട്ടില്ല.

Content Highlight: Complaint that patient died in kottayam medical college  due to medical error

We use cookies to give you the best possible experience. Learn more