രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ബി.ജെ.പി പ്രവര്‍ത്തകനെ പാര്‍ട്ടിക്കാര്‍ മര്‍ദിച്ചതായി പരാതി
Kerala News
രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ബി.ജെ.പി പ്രവര്‍ത്തകനെ പാര്‍ട്ടിക്കാര്‍ മര്‍ദിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 10:12 am

 

തിരുവനന്തപുരം: ലോക്സഭാ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകനെ പാര്‍ട്ടിക്കാര്‍ മര്‍ദിച്ചെന്ന് പരാതി. പൗഡിക്കോണം സ്വദേശിയായ സായി പ്രശാന്തിനാണ് മര്‍ദനമേറ്റത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തന്നെ മര്‍ദിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് പ്രശാന്തിന്റെ പരാതി.

രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ‘3ജി തിരുവനന്തപുരം’ എന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ച ഉച്ചയ്ക്ക് ഓഫീസില്‍ വിളിച്ചു വരുത്തി ബി.ജെ.പി നേതാക്കള്‍ മര്‍ദിച്ചുവെന്ന് സായി പ്രശാന്ത് പൊലീസിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ദേശീയ-സംസ്ഥാനതലങ്ങളില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഞായറാഴ്ച പത്തനംതിട്ട മണ്ഡലത്തിലെ അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി ബി.ജെ.പി അനുയായികള്‍ അതൃപ്തി പ്രകടിപ്പിച്ചു. തീരുമാനം പിതൃശൂന്യമായ നീക്കമാണെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ചര്‍ച്ചാ വിഷയമായതോടെ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി പുറത്താക്കുകയും ചെയ്തു.

അതേസമയം അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കുമെന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്.

ശനിയാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കേരളത്തിലെ 12 ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പടെ രാജ്യത്താകെ 195 സ്ഥാനാര്‍ത്ഥികളടങ്ങുന്ന പട്ടികയാണ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്.

Content Highlight: Complaint that BJP worker was beaten by party members for posting on Facebook against Rajeev Chandrasekhar