ബിനോയ് കോടിയേരിക്കെതിരെ യുവതി രണ്ടുമാസം മുന്‍പ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
Kerala News
ബിനോയ് കോടിയേരിക്കെതിരെ യുവതി രണ്ടുമാസം മുന്‍പ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 11:46 am

ന്യൂദല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ യുവതി സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പൊലീസില്‍ പരാതി കൊടുക്കുന്നതിനു മുമ്പേ യുവതി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്. രണ്ടുമാസം മുന്‍പാണ് പരാതി നല്‍കിയത്. വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, യുവതിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞിരുന്നു. കേസ് വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും ഒരു തരത്തിലും പാര്‍ട്ടി സംരക്ഷണം ഉണ്ടാവില്ലെന്നും ബൃന്ദ പറഞ്ഞിരുന്നു.

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനില്‍നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് സി.പ.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെ യുവതി നല്‍കിയ പരാതി തള്ളി ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരേ കേസെടുക്കണമെന്ന് ബിനോയ് ആവശ്യപ്പെട്ടിരുന്നു.

2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

‘ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു’ യുവതിയുടെ പരാതിയില്‍ പറയുന്നു.

‘2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി’യെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് അറിയിച്ചു.