വര്‍ഗീയ പരാമര്‍ശത്തില്‍ ഡോ. ഗണപതിക്കെതിരെ പരാതി; ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണം
Kerala News
വര്‍ഗീയ പരാമര്‍ശത്തില്‍ ഡോ. ഗണപതിക്കെതിരെ പരാതി; ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2023, 12:15 pm

കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ ഡോക്ടര്‍ ഗണപതിക്കെതിരെ പരാതി. കൊച്ചിയിലെ അഭിഭാഷകനായ ആര്‍.എന്‍. സന്ദീപാണ് ഡോക്ടര്‍ ഗണപതിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയി.
കര്‍മ ന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിനിടെ ഡോക്ടര്‍ ഗണപതി അവയവദാനത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയുടെ ഉള്ളടക്കം.

പരാതിയുടെ പകര്‍പ്പ്‌

മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിക്കാത്തത് ആശുപത്രി ഉടമകള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ആയതിനാലാണെന്നായിരുന്നും ഡോക്ടര്‍ ഗണപതിയുടെ വിവാദ പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ അവയവദാനം എന്ന മഹത്തായ കര്‍മ്മത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ഇടയാക്കുമെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശം ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സമൂഹത്തില്‍ ബോധപൂര്‍വ്വം ഭിന്നത സൃഷ്ടിക്കാനാണ് ഡോക്ടര്‍ ഗണപതി ശ്രമിക്കുന്നത്. ഐ.പി.സി 153 എ.എ പ്രകാരം കുറ്റകരമായ പരാമര്‍ശങ്ങളാണ് ഡോക്ടര്‍ ഗണപതി നടത്തിയിട്ടുള്ളത് എന്ന് പരാതിക്കാരന്‍ അഡ്വക്കേറ്റ് ആര്‍.എന്‍. സന്ദീപ് പറഞ്ഞു.

അതേസമയം, ഡോ. എസ്. ഗണപതിയുടെ ആരോപണത്തെ നിഷേധിച്ച് അവയവദാന രജിസ്‌ട്രേഷനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സംവിധാനമായ മൃതസഞ്ജീവനി രംഗത്തെത്തിയിരന്നു.

മസ്തിഷ്‌ക മരണം സംഭവിച്ചയാളുകളുടെയോ അവയവ ദാനം ചെയ്തവരുടേയോ മതം തിരിച്ചുള്ള കണക്ക് ഒരു ഘട്ടത്തിലും പുറത്തുവിട്ടിട്ടില്ലെന്ന് കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (KSOTTO) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എസ്.എസ്. ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

വിവരാവകാശ രേഖപ്രകാരം ഡോ. ഗണപതി മതം തിരിച്ചുള്ള കണക്ക് ചോദിച്ചിരുന്നെങ്കിലും അങ്ങനെയൊരു കണക്കില്ലാത്തതിനാല്‍ നല്‍കാനായിരുന്നില്ല. ഇപ്പോള്‍ ഡോ. ഗണപതി മതം തിരിച്ചുള്ള കണക്ക് പറയുന്നുണ്ടെങ്കില്‍ ഊഹിച്ച് പറയുന്നതാകാമെന്നും നോബിള്‍ പറഞ്ഞിരുന്നു.

 

Content Highlight: Complaint against Dr Ganapathy for making communal remarks regarding organ donation