'400 മുതല്‍ 450 സീറ്റുകളില്‍ പ്രതിപക്ഷത്തിന് പൊതു സ്ഥാനാര്‍ത്ഥി,' ആഗ്രഹം പങ്കുവെച്ച് പി. ചിദംബരം
national news
'400 മുതല്‍ 450 സീറ്റുകളില്‍ പ്രതിപക്ഷത്തിന് പൊതു സ്ഥാനാര്‍ത്ഥി,' ആഗ്രഹം പങ്കുവെച്ച് പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2023, 9:34 pm

മുംബൈ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് ഭൂരിഭാഗം മണ്ഡലങ്ങളിലും പൊതു സ്ഥാനാര്‍ത്ഥിയുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം.

പ്രതിപക്ഷ ഐക്യം സാധ്യമായാല്‍ 534 ലോക്‌സഭാ സീറ്റുകളില്‍ 400 മുതല്‍ 450 സീറ്റുകളില്‍ പൊതുവായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷങ്ങളിലെ വീഴ്ചകളെ തുറന്ന് കാട്ടുന്ന കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘പറ്റാവുന്നത്രയും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്. അങ്ങനെ ഒന്നിക്കുകയാണെങ്കില്‍ ബി.ജെ.പിക്കെതിരെ 400 മുതല്‍ 450 സീറ്റുകള്‍ വരെ നമുക്ക് ഒരു പൊതുവായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാം. പക്ഷേ ഇത് ഇപ്പോഴും ആഗ്രഹവും അഭിലാഷവുമാണ്.

ജൂണ്‍ 13ന് പട്‌നയില്‍ വെച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നുണ്ട്. ബി.ജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ആവശ്യമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബോധ്യമുണ്ട്,’ അദ്ദേഹം പറഞ്ഞു.

2000 രൂപ പിന്‍വലിച്ചതിനെക്കുറിച്ചും മോദി സര്‍ക്കാരിന്റെ കാലത്ത് പ്രധാനപ്പെട്ട അഞ്ച് പ്രശ്‌നങ്ങളെക്കുറിച്ചും ചിതംബരം സംസാരിച്ചു.

‘2000 രൂപ ഇറക്കിയതും തുടര്‍ന്ന് പിന്‍വലിച്ചതും ഇന്ത്യന്‍ രൂപയുടെ സ്ഥിരതയിലും സമഗ്രതയിലും സംശയം ജനിപ്പിക്കുന്നു. സാമ്പത്തിക സൂചികകള്‍ താഴോട്ടാണ് സൂചിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥ ഉയര്‍ന്ന പാതയിലെത്തുമെന്നത് സംശയമാണ്.

ഭരണഘടനാപരമായ ഭരണം, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, സാമൂഹിക വിഭജനം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയാണ് കേന്ദ്ര സര്‍ക്കാരിന്റെ അഞ്ച് പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍,’ അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ സംഘര്‍ഷത്തെ കുറിച്ച് മോദി മൗനം പാലിക്കുന്നുവെന്നും ആഴ്ചകളായി സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമങ്ങള്‍ അവലോകനം ചെയ്യാന്‍ സര്‍വകക്ഷിയോഗം ചോരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ചിദംബരത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ധനമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തി.

‘യു.പി.എ സര്‍ക്കാര്‍ 10 വര്‍ഷം ഭരിച്ചു. അതില്‍ ഭൂരിഭാഗവും അദ്ദേഹം ധനമന്ത്രിയായിരുന്നു. ഞങ്ങള്‍ പാര്‍ലമെന്റില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് ഞങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പാവപ്പെട്ട, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ക്ഷേമപദ്ധതികള്‍ എത്തിക്കുന്നതിനായി പണപ്പെരുപ്പം കുറക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണ്,’ എന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

content highlight: Common candidate for the opposition in 400 to 450 seats’, shared the desire of P. Chidambaram