| Thursday, 23rd June 2022, 3:57 pm

ആദ്യം തിരിച്ചുവരൂ, അതുകഴിഞ്ഞ് പാര്‍ട്ടി വിടുന്നത് പരിഗണിക്കാം; വിമത എം.എല്‍.എമാരോട് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേന എം.എല്‍.എമാര്‍ 24 മണിക്കൂറിനുള്ളില്‍ മുംബൈയിലെത്തിയാല്‍ മഹാവികാസ് അഘാഡി വിടുന്നത് പരിഗണിക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

മുഖ്യമന്ത്രി സ്ഥാനമടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയുള്ള അനുനയ നീക്കങ്ങള്‍ നടക്കാതിരുന്നതോടെയാണ് സഖ്യം വിടാനുള്ള നീക്കം പരിഗണിക്കാമെന്ന പ്രഖ്യാപനവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ സംബന്ധിച്ച ആശയവിനിമയങ്ങള്‍ ഗുവാഹത്തിയില്‍ നിന്നല്ല മറിച്ച് നേരിട്ട് മുംബൈയിലെത്തി മുഖ്യമന്ത്രിയുമായി കൂടിയിരുന്ന് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു റാവത്തിന്റെ പരാമര്‍ശം.

24 മണിക്കൂറിനകം മുംബൈയിലെത്തി ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറായാല്‍ പാര്‍ട്ടി വിടുന്നത് പരിഗണിക്കാമെന്നും റാവത്ത് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കണമെന്നില്ലെന്നും ശിവസേന ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മതിയെന്നുമായിരുന്നു നേരത്തെ ഏക് നാഥ് ഷിന്‍ഡെ ആവശ്യമുന്നയിച്ചത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല.

സഞ്ജയ് റാവത്തും മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയോട് ദേഷ്യമില്ലെന്നും എന്നാല്‍ സഖ്യത്തിലെ മറ്റ് ചിലരോട് പ്രശ്‌നമുണ്ടെന്നുമായിരുന്നു വിമത എം.എല്‍.എ ദീപക് കേസര്‍ക്കാര്‍ പറഞ്ഞത്.

പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വിമത എം.എല്‍.എമാര്‍ ബാല്‍ താക്കറെയുടെ ശരിയായ വിശ്വാസികളല്ലെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു.

Content Highlight: Come back and will discuss about leaving the coalition says sanjay raut to MLAs on Maharashtra political crisis

We use cookies to give you the best possible experience. Learn more