ഉപയോക്താക്കളുടെ വിവരം ശേഖരിച്ചു; മെറ്റക്ക് പിഴ ഈടാക്കി ഓസ്‌ട്രേലിയന്‍ കോടതി
World News
ഉപയോക്താക്കളുടെ വിവരം ശേഖരിച്ചു; മെറ്റക്ക് പിഴ ഈടാക്കി ഓസ്‌ട്രേലിയന്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th July 2023, 4:41 pm

കാന്‍ബെറ: സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്തൃ വിവരങ്ങള്‍ ശേഖരിച്ചതിന് ഫേസ്ബുക്ക് ഉടമയായ മെറ്റക്ക് പിഴ ഈടാക്കി ഓസ്‌ട്രേലിയ. മെറ്റ 20 മില്യന്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ അടക്കണമെന്ന് ഓസ്‌ട്രേലിയന്‍ കോടതി ബുധനാഴ്ച ഉത്തരവിട്ടു.

കൂടാതെ നിയപരമായ ചെലവായി ഫേസ്ബുക്ക്, ഒനാവോ എന്നിവയിലൂടെ 400,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ഓസ്‌ട്രേലിയന്‍ കോമ്പിറ്റിഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന് (എ.സി.സി.സി) നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ മെറ്റയ്‌ക്കെതിരെ കമ്മീഷന്‍ സിവില്‍ കേസ് എടുത്തിരുന്നു. ഓസ്‌ട്രേലിയയിലെ കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള ഇടപെടലുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സിവില്‍ കോടതി നടപടികള്‍ നേരിടുന്നുമുണ്ട്.

എന്നാല്‍ 2016 മുതല്‍ 2017 അവസാനം വരെ ഫേസ്ബുക്ക് ഓഫര്‍ ചെയ്ത ഒനാവോ എന്ന വി.പി.എന്‍ സേവനവുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വിധി വന്നിരിക്കുന്നത്.

വി.പി.എന്‍ ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ഐഡന്റിന്റി മറച്ച് പകരം മെറ്റയുടെ കമ്പ്യൂട്ടറിന്റെ വ്യത്യസ്തമായ ഓണ്‍ലൈന്‍ വിലാസം നല്‍കുകയായിരുന്നുവെന്നാണ് പരാതി. സ്വന്തം പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ സന്ദര്‍ശിച്ച മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍, വെബ്‌സൈറ്റുകള്‍, അതിന് അവര്‍ ഉപയോഗിച്ച ലൊക്കേഷന്‍, ചെലവഴിച്ച സമയം എന്നിവ ശേഖരിക്കാന്‍ ഫേസ്ബുക്ക് ഒനാവോ ഉപയോഗിച്ചുവെന്ന് ജസ്റ്റിസ് വെന്‍ഡി അബ്രഹാം ജഡ്ജ്‌മെന്റില്‍ പറഞ്ഞു.

‘എതിര്‍കക്ഷി മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു. ഓസ്ട്രേലിയക്കാര്‍ 271,220 തവണ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനാല്‍ കോടതിക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ പിഴ മെറ്റയക്കെതിരെ ചുമത്താം. ഉപഭോക്തൃ നിയമത്തിന്റെ ഓരോ ലംഘനത്തിനും 1.1 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (743,721 ഡോളര്‍) പിഴയും ഈടാക്കാവുന്നതാണ്,’ കോടതി പറഞ്ഞു. അതേസമയം പിഴ മെറ്റ അംഗീകരിച്ചിട്ടുണ്ട്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും എ.സി.സി.സി അത് സമ്മതിച്ചിട്ടുണ്ടെന്നും മെറ്റ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡാറ്റ ഉപയോഗിക്കുന്നതില്‍ ആളുകള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്ന ഉപകരണങ്ങള്‍ തങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മെറ്റ പ്രസ്താവനയില്‍ പറഞ്ഞു.

വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയന്‍ ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ കണ്‍സ്യൂമര്‍ അന്വേഷിക്കണമെന്ന് എ.സി.സി.സി ചെയര്‍ ഗിന കാസ്-ഗോട്ട്ലീബും ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 116 ബില്യണ്‍ ഡോളറിന്റെ ആഗോള വരുമാനം മെറ്റ നേടിയിട്ടുണ്ട്.

CONTENT HIGHLIGHTS: Collected information of officials; The Australian court fined Metak