| Wednesday, 23rd October 2024, 3:37 pm

എതിരാളികള്‍ തകര്‍ന്നടിഞ്ഞു, കൂറ്റന്‍ ലീഡുമായി കേരളം; ജയിക്കാനാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

സി.കെ. നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ ആദ്യ ഇന്നിങ്‌സ് ലീഡുമായി കേരളം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 200 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്.

കേരളം ഉയര്‍ത്തിയ 521 റണ്‍സ് മറികടന്ന് ലീഡ് നേടാനിറങ്ങിയ ഉത്തരാഖണ്ഡിന് 321 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കയറും മുമ്പ് തന്നെ ക്യാപ്റ്റന്റേതടക്കം മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. 14/0 എന്ന നിലയില്‍ നിന്നും 17/3 എന്ന നിലയിലേക്കാണ് ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവീണത്.

ക്യാപ്റ്റന്‍ സന്‍സ്‌കാര്‍ റാവത്ത് (അഞ്ച് പന്തില്‍ ആറ്), ഹിതേഷ് (ആറ് പന്തില്‍ രണ്ട്), ശിവാന്‍ഷ് (13 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റാണ് ടീമിന് തുടക്കത്തിലേ നഷ്ടമായത്.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 105ന് നാല് എന്ന നിലയിലാണ് സന്ദര്‍ശകര്‍ പോരാട്ടം അവസാനിപ്പിച്ചത്.

ഉത്തരാഖണ്ഡ് നാലാം ദിവസം തുടങ്ങിയതും തിരിച്ചടിയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹര്‍ഷ് റാണയുടെ വിക്കറ്റ് ടീമിന് നഷ്ടമായി. എന്നാല്‍ പിന്നാലെയെത്തിയ രോഹിയെ ഒപ്പം കൂട്ടി ശാശ്വത് ദാങ്വാള്‍ സ്‌കോര്‍ ഉയര്‍ത്തി.

ആറാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ദാങ്വാളിനെ പുറത്താക്കി അഹമ്മദ് ഇമ്രാനാണ് കേരളത്തിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 87 പന്തില്‍ 67 റണ്‍സുമായി ദാങ്വാള്‍ പുറത്തായി.

അധികം വൈകാതെ രോഹിയെയും കേരളം മടക്കി. 83 പന്ത് നേരിട്ട് 58 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. കിരണ്‍ സാഗറാണ് വിക്കറ്റ് നേടിയത്.

എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ താരം ആരുഷും മികച്ച പ്രകടനം നടത്തി. 69 പന്ത് നേരിട്ട് 80 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ചെറുത്തുനിന്ന മിഡില്‍ ഓര്‍ഡറാണ് ഉത്തരാഖണ്ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

കേരളത്തിനായി പവന്‍ രാജ് അഞ്ച് വിക്കറ്റുമായി തിളങ്ങി. ഈഥന്‍ ആപ്പിള്‍ ടോം കിരണ്‍ സാഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാനാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഷോണ്‍ റോജര്‍, വിഷ്ണു നായനാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലേക്ക് നടന്നുകയറിയത്.

ഷോണ്‍ റോജര്‍ 191 പന്തില്‍ 151 റണ്‍സ് നേടി. 19 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 156 പന്തില്‍ 122 റണ്‍സുമായാണ് വരുണ്‍ നായനാര്‍ തിളങ്ങിയത്. 116 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറുമാണ് താരം സ്‌കോര്‍ ചെയ്തത്.

അഹമ്മദ് ഇമ്രാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

67 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഭിഷേക് നായര്‍, 30 പന്തില്‍ 34 റണ്‍സ് നേടിയ ജിഷ്ണു എ. എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഉത്തരാഖണ്ഡിനായി ആദിത്യ റാവത്ത് രണ്ട് വിക്കറ്റ് നേടി. ജിഷ്ണു റണ്‍ ഔട്ടായപ്പോള്‍ ഹര്‍ഷ് റാണ, ആരുഷ്, അജയ്, ഹര്‍ഷ് പട്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

200 റണ്‍സ് ലീഡ് വഴങ്ങിയ ഉത്തരാഖണ്ഡ് ഫോളോ ഓണിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

കേരളം പ്ലെയിങ് ഇലവന്‍

അഭിഷേക് നായര്‍ (ക്യാപ്റ്റന്‍), റിയ ബഷീര്‍, അഹമ്മദ് ഇമ്രാന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ റോജര്‍, രോഹന്‍ നായര്‍, ആസിഫ് അലി, എ. ജിഷ്ണു, പവന്‍ രാജ്, കിരണ്‍ സാഗര്‍, ഈഥന്‍ ആപ്പിള്‍ ടോം.

ഉത്തരാഖണ്ഡ് പ്ലെയിങ് ഇലവന്‍

സന്‍സ്‌കാര്‍ റാവത്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹിതേഷ്, ശിവാന്‍ഷ്, ആഞ്ജനേയ സൂര്യവന്‍ഷി, ശാശ്വത് ദാങ്വാള്‍, ആരുഷ്, ഹര്‍ഷ് പട്വാള്‍, രോഹി, ആദിത്യ റാവത്ത്, അജയ്.

Content highlight: Col. CK Nayudu Trophy: Kerala vs Uttarakhand: Kerala with the first innings lead

We use cookies to give you the best possible experience. Learn more