| Tuesday, 3rd December 2019, 7:13 pm

പ്രിയങ്കാ ഗാന്ധിക്കുണ്ടായ സുരക്ഷാ വീഴ്ച യാദൃശ്ചികം മാത്രമെന്ന് അമിത് ഷാ; കോണ്‍ഗ്രസ് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച യാദൃശ്ചികമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സുരക്ഷാ വീഴ്ചയോടെ തങ്ങളുടെ നേതാക്കളുടെ ജീവന് അപകട സാധ്യതയേറുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന കോണ്‍ഗ്രസ് എം.പിമാരുടെ വാദത്തിന് മറുപടി പറയുകയായിരുന്നു ഷാ.

‘കറുത്ത എസ്.യു.വി കാറില്‍ രാഹുല്‍ ഗാന്ധി തന്നെ കാണാന്‍ വരുന്നതായി പ്രിയങ്ക ഗാന്ധിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ മറ്റൊരു കറുത്ത എസ്.യു.വി അതേ സമയം തന്നെ അവിടെയെത്തി. അതില്‍ മീററ്റിലെ കോണ്‍ഗ്രസ് നേതാവ് ഷര്‍ദ ത്യാഗിയായിരുന്നു’.

‘കാറും സമയവും കൃത്യമായിരുന്നു. അത് യാദൃശ്ചികം മാത്രം. അതുകൊണ്ടാണ് ഷര്‍ദ ത്യാഗിയുടെ കാര്‍ സുരക്ഷാ പരിശോധനയില്ലാതെ അകത്തേക്ക് കടത്തിവിട്ടത്. തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും നിയമലംഘനത്തിന് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ അനേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്’, അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. എസ്.പി.ജി ബില്‍ ഭേദഗതിയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്.

എസ്.പി.ജി ബില്‍ ഭേദഗതി ചെയ്യുന്നത് നെഹ്റു കുടുംബത്തെ ഉദ്ദേശിച്ചല്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച്ചയും എസ്.പി.ജി സുരക്ഷാ ഭേദഗതിയെ എതിര്‍ത്തും സി.പി.ഐ.എം ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് സി.പി.ഐ.എം അംഗം കെ.കെ രാഗേഷ് സഭയില്‍ ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇതിന് മറുപടിയായി കേരളത്തിലെ 120 ബി.ജെ.പി പ്രവര്‍ത്തകരെ ഇടതുപക്ഷം വധിച്ചെന്ന ആരോപണമാണ് അമിത് ഷാ മുന്നോട്ടുവെച്ചത്. ഇത് സഭയില്‍ വലിയ പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാന്‍ അവകാശമില്ലെന്നായിരുന്നു അമിത്ഷായുടെ ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more