| Friday, 25th November 2022, 8:24 am

ഫൗള്‍ ചെയ്യപ്പെട്ടത് ഒമ്പത് തവണ; നെയ്മര്‍ ആരാധകരുടെ ചങ്ക് പിടഞ്ഞ നിമിഷങ്ങള്‍; പരിക്കില്‍ പ്രതികരിച്ച് ടിറ്റെ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ബ്രസീലിന് വിജയത്തുടക്കം. സെര്‍ബിയക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ബ്രസീലിയന്‍ വിജയം. വിജയത്തിന്റെ ആഹ്ലാദത്തിലും മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മറിന് പരുക്ക് പറ്റിയത് ബ്രസീല്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

സെര്‍ബിയന്‍ താരത്തില്‍ നിന്നേറ്റ ചവിട്ടാണ് നെയ്മര്‍ക്ക് പരിക്കേല്‍പ്പിച്ചത്. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് കളി അവസാനിക്കുന്നതിന് മുന്നേ സെര്‍ബിയക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് നെയ്മറിന് കളം വിടേണ്ടിവന്നിരുന്നു.

മത്സരം അവസാനിക്കാന്‍ 11 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റത്. ശേഷം പരിക്കേറ്റ് കാല്‍വീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നിരുന്നു. ഈ മത്സരത്തില്‍ ഒമ്പത് തവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്.

എന്നാലിപ്പോള്‍ ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പരിശീലകന്‍ ടിറ്റെ അറിയിച്ചിരിക്കുന്നത്.

‘ആശങ്ക ഉണ്ടാകേണ്ടതില്ല, നെയ്മര്‍ തുടര്‍ന്ന് ലോകകപ്പില്‍ കളിക്കും. നിങ്ങള്‍ക്ക് ഉറപ്പിക്കാം’, എന്നാണ് ഇതുസംബന്ധിച്ച് ടിറ്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

’24-48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. കളിയിലുടനീളം നെയ്മറിന് വേദന അനുഭവപ്പെട്ടിരുന്നു, എന്നാല്‍ പരിക്കിന് ശേഷവും ടീമിനൊപ്പം ഗ്രൗണ്ടില്‍ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു,’ എന്നാണ് ബ്രസീലിയന്‍ ടീം ഡോക്ടര്‍ പരിക്കിനെക്കുറിച്ച് പറഞ്ഞത്.

അതേസമയം, ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ സെര്‍ബിയയെ തകര്‍ത്തത്. റിച്ചാര്‍ലിസനാണ് ബ്രസീലിനായി രണ്ട് ഗോളുകളും നേടിയത്.

ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരത്തില്‍, രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും നേടിയത്. 62ാം മിനിട്ടിലും 73ാം മിനിട്ടിലുമാണ് ഗോളുകള്‍ പിറന്നത്.

CONTENT HIGHLIGHTS: Coach  Tite said that there is no need to worry about the injury and that Neymar will be on the field in the next matches

We use cookies to give you the best possible experience. Learn more