| Thursday, 10th March 2022, 11:09 am

ഗോവയില് ലീഡ് ഉയര്‍ത്തുമ്പോഴും ആഹ്ലാദിക്കാനാകാതെ ബി.ജെ.പി; തോല്‍വി ഭയന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലീഡ് നില ഉയര്‍ത്തുമ്പോഴും പിന്നിലായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രമോദ് സാവന്ത്. രണ്ടാം റൗണ്ട് വോട്ടെണ്ണില്‍ ആരംഭിച്ചപ്പോള്‍ 500ലേറെ വോട്ടുകള്‍ക്ക് സാവന്ത് സാന്‍ക്വിലിം മണ്ഡലത്തില്‍ പിന്നിലാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും സാവന്തിന് മുന്നേറാനായിട്ടില്ല.

സംസ്ഥാനത്തെ 40 നിയമസഭാ സീറ്റുകളില്‍ നിലവില്‍ 18 സീറ്റില്‍ ബി.ജെ.പിയും 12 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. ആം ആദ്മി പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും ഓരോ സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

പനാജിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അറ്റാന്‍സിയോ മോന്‍സറെട്ട് 4000ത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുമ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ 3000 വോട്ടുകള്‍ നേടി പിന്നിലുണ്ട്. കോണ്‍ഗ്രസിന്റെ എല്‍വിസ് ഗോംസാണ് ഇവിടെ മൂന്നാമത്. പനാജിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഉത്പര്‍ പരീക്കര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അമിത് പലേക്കറും പിന്നിലാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആധിപത്യം പുലര്‍ത്തിയ ബി.ജെ.പി പിന്നീട് ഒരു ഘട്ടത്തില്‍ പിന്നോട്ട് പോയിരുന്നെങ്കിലും അതിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും ലീഡ് നില തിരിച്ചുപിടിക്കുകയായിരുന്നു.

അതേസമയം ഇപ്പോഴും തങ്ങള്‍ പ്രതീക്ഷയിലാണെന്നും ഗോവയിലെ ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നുമാണ് ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് ചൗദാന്‍ങ്ങര്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more