| Saturday, 2nd November 2019, 12:53 pm

യു.എ.പി.എ ചുമത്തിയത് ഏത് സാഹചര്യത്തില്‍; സി.പി.ഐ.എം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ ഡി.ജി.പിയോട് വിശദീകരണം തേടി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്ത സംഭവത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏത് സാചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ചോദിച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാന്‍ ഉത്തരമേഖല ഐ.ജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ.ജി പന്തീരങ്കാവ് സ്റ്റേഷനിലെത്തി അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പന്തീരങ്കാവ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.

അതേസമയം അറസ്റ്റിലായ അലന്‍ ശുഹൈബ് നിരപരാധിയെന്ന് അമ്മ സബിത മഠത്തില്‍ പറഞ്ഞു. അലന് മാവോയിസ്റ്റ് ബന്ധമില്ല. ആരോ കൊടുത്ത ലഘുലേഖയാണ് കയ്യില്‍ ഉണ്ടായിരുന്നത്. സബിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും സബിത വ്യക്തമാക്കി.

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയില്‍ പ്രതിഷേധവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളും സി.പി.ഐ.എം പ്രവര്‍ത്തകരുമായ രണ്ട് യുവാക്കളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.

അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സമഗ്ര അന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂവായിരുന്നെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more