| Saturday, 12th December 2020, 6:29 pm

ആ ജ്യോതിഷി ആരാണെന്നറിയാന്‍ വേറെ ജ്യോതിഷിയോട് ചോദിക്കേണ്ടിവരും; മുല്ലപ്പള്ളിയോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പിയെ സ്വാധീനിക്കാന്‍ ഉത്തര മലബാറിലെ ജ്യോതിഷി വഴി ശ്രമം നടത്തുന്നുവെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ജ്യോതിഷി ആരാണെന്നറിയാന്‍ വേറെ ജ്യോതിഷിയോട് ചോദിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആ ജ്യോതിഷി ആരാണെന്നറിയാന്‍ വേറെ ജ്യോതിഷിയോട് ചോദിക്കേണ്ടി വരും. വായില്‍ തോന്നുന്നത് കോയ്ക്ക് പാട്ട്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് പ്രതികരിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയതെന്നും ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉത്തര മലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബി.ജെ.പി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായും വിവരമുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കും ബി.ജെ.പിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയ നേതൃത്വം കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കുറ്റകരമായ അനാസ്ഥകാട്ടുന്നത് അതിന് തെളിവാണ്. ഇതിന് ഏജന്‍സികള്‍ മറുപടി പറയണം. ആരോപണ വിധേയര്‍ക്ക് തെളിവുകള്‍ ഓരോന്നായി നശിപ്പിക്കാനുള്ള സാവകാശം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും നല്‍കിയ രഹസ്യമൊഴിയില്‍ മന്ത്രിസഭയിലെ പ്രമുഖരുടെയും സി.പി.ഐ.എം നേതാക്കളും അവരുടെ കുടുബാംഗങ്ങളുടെയും പേരും വെളുപ്പെടുത്തിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമമായ പിണറായിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ എ.കെ.ജി സെന്ററാക്കി മാറ്റി അവിടെ ഇരുന്നാണ് മുഖ്യമന്ത്രി രഹസ്യ നീക്കങ്ങളും കൂടിക്കാഴ്ചയും നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതുസംബന്ധമായി എല്ലാ വിവരം ലഭ്യമായിട്ടും അവര്‍ മൗനംഭജിക്കുകയാണ്. ഇത് എന്തിന് വേണ്ടിയാണെന്നും അത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കണ്ടെത്തേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്നുവരെ മാറി മുഖ്യമന്ത്രി രഹസ്യമായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചനയും ദുരൂഹതയുമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Pinarayi Vijayan replies to Mullappalli’s comment against him

We use cookies to give you the best possible experience. Learn more