| Tuesday, 7th May 2019, 12:15 pm

'ശ്രീധരൻ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവം': ദേശീയ പാത വികസനത്തിൽ കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയപാതയുടെ വികാസം തടഞ്ഞ് കേരളത്തിന്റെ വികസനം ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമെടുപ്പ് തടഞ്ഞ് കേന്ദ്രം വികസനം മുരടിപ്പിക്കുകയാണെന്നും അടുത്ത രണ്ടു വർഷത്തേക്ക് സംസ്ഥാനത്തിന്റെ വികസനം തടയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ രണ്ടു വർഷം കഴിഞ്ഞാലും കേരളത്തിൽ വികസനം നടക്കും എന്ന് കരുതുന്നില്ല. ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കുന്നത് കേന്ദ്രം വൈകിപ്പിച്ചാൽ സ്ഥലത്തിന്റെ വേല വീണ്ടും വർധിക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.

വികസനത്തെ കുറിച്ചുള്ള പരാതികൾ സംസ്ഥാന സർക്കാരിനോട് പറയാതെ രഹസ്യമായി കേന്ദ്രത്തിന് കത്തയച്ച് വികസനം തടയാനാണ് പി.എസ്. ശ്രീധരൻ പിള്ള ശ്രമിക്കുന്നത്. സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരൻ പിള്ളയ്ക്ക് ഉള്ളത്. നിക്ഷിപ്ത താൽപ്പര്യക്കാർക്ക് ഒപ്പമാണ് കേന്ദ്രം. കേരളത്തിന്റെ വികസനത്തിന്‌ യാതൊരു സംഭാവനയും നൽകാത്തവരാണ് സംഘപരിവാർ. കേരളത്തെ തകർക്കുകയാണ് അവരുടെ ലക്‌ഷ്യം.ദേശീയപാത വികസനമെന്ന കേരളത്തിന്റെ ചിരകാല അഭിലാഷം തടയുകയാണ് കേന്ദ്രം. മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം ഏറ്റെടുപ്പ് അതിവേഗം പൂർത്തിയാക്കി വരികയായിരുന്നു സംസ്ഥാന സർക്കാർ. യു.ഡി.എഫിന് തുടരാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ്. സർക്കാർ മുന്നോട്ട് കൊണ്ട് പോകുന്നത്. യു.ഡി.എഫും ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കുന്നില്ല.കേരളത്തിന്റെ വികസനത്തിന് നേരെയുള്ള കയ്യേറ്റമാണ് കേന്ദ്രത്തിന്റേത്. ഇത് ഒറ്റകെട്ടായി കേരളത്തിലെ ജനങ്ങൾ നേരിടേണ്ടതുണ്ട്. കേരളത്തിന് അർഹമായ അവകാശങ്ങൾ കേന്ദ്രം നൽകുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെപിയെ താഴെയിറക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും അങ്ങനെയുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രത്തിനു കത്തെഴുതിയെന്ന് ആരോപണം ഉയർന്നിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയെന്നാണ് ആരോപണം. കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസാണ് പുറത്തു വിട്ടത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലെറ്റര്‍ പാഡിലാണ് കത്തെഴുതിയിരിക്കുന്നത്. 2018 സെപ്തംബര്‍ 14 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി. ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വെക്കണമെന്നാണ് കത്തിലെ ആവശ്യം. പ്രളയം കൂടി കണക്കിലെടുത്താകണം മുമ്പോട്ടു പോകേണ്ടതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more