| Monday, 31st December 2018, 1:23 pm

'വസ്തുതപരമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടുമായിരുന്നു'; പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്ന മനോരമ വാര്‍ത്തക്കെതിരെ കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്നും 10 ശതമാനം വീടുകള്‍ മാത്രമാണ് പുനര്‍നിര്‍മിച്ചിട്ടുള്ളു എന്നുമുള്ള മനോരമ വാര്‍ത്തക്കെതിരെ കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വസ്തുതപരമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടുമായിരുന്നെന്നും ഇന്നത്തെ ദിവസം തന്നെ ഇത്തരത്തിലുള്ള വാര്‍ത്ത വരണമെന് താല്‍പര്യമായിരിക്കാം തീര്‍ത്തും വസ്തുതപരമല്ലാത്ത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ പുനരധിവാസത്തിന്റെ കണക്കുകള്‍ നിരത്തിയാണ് മനോരമയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 13313 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ സ്വന്തമായി സര്‍ക്കാരിന്റെ സഹായത്തോടെ വീട് നിര്‍മ്മിക്കാമെന്ന് 8881 കുടുംബങ്ങള്‍ പറഞ്ഞെന്നും ഇതില്‍ 6546 പേര്‍ക്ക് ആദ്യ ഗഡു നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read  ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല: കടകംപള്ളിയെ തിരുത്തി പിണറായി

ബാക്കിയുള്ളവര്‍ക്ക് ജനുവരി പത്തിനകം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെ കൂടാതെ പൂര്‍ണമായി തകര്‍ന്ന 2000 വീടുകള്‍ സഹകരണ മേഖലകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള വീടുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് പൂര്‍ണമായി തകര്‍ന്ന 1075 പേര്‍ സ്വന്തമായി സ്ഥലമില്ലാത്തവരാണ് ഇവരുടെ പുനരധിവാസം സര്‍ക്കാര്‍ പരിഗണയിലാണ്. വീട് ഭാഗികമായി തകര്‍ന്നത് 243162 പേരെടെതാണ് ഇതില്‍ 15 ശതമാനം തകര്‍ന്ന വീടിന് 10000, 30 ശതമാനത്തിന് 60000 രൂപ എന്നിങ്ങനെ മറ്റ് പരിശോധനകള്‍ ഇല്ലാതെ ജനുവരി 10നകം നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര സഹായമായി 687000 പേര്‍ക്ക് 10000 രുപവീതം 90 ദിവസത്തിനകം നല്‍കി. ആലപ്പുഴ ജില്ലയില്‍ 163952 പേര്‍ക്കാണ് 10000 രൂപ വീതം സഹായം നല്‍കിയത് 1278 പേര്‍ അപ്പീല് ബാക്കിയുള്ളതില്‍ പലതും വസ്തു തര്‍ക്കം മൂലമോ ബാങ്ക് അക്കൗണ്ട് കിട്ടാത്തത് മൂലമോ ആണ് പരിഹരിക്കാന്‍ കഴിയാത്തത്.

Also Read കേരളത്തിലെ തീവ്ര സലഫിസവും ഐ.എസ്.ഐ.എസ് ബന്ധവും; ഐ.എസില്‍ നിന്നുള്ള മലയാളിയുടെ ശബ്ദ സന്ദേശം വെളിപ്പെടുത്തുന്നതെന്ത്

തകര്‍ന്ന 1162 വീടുകളില്‍ 701 സ്വന്തമായി നിര്‍മ്മിക്കാം എന്നാണ് പറഞ്ഞത് ഇതില്‍ 684 പേര്‍ക്ക് ഒന്നാം ഗഡു നല്‍കി 17 പേരുടേത് അവകാശത്തര്‍ക്കമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്ങുമെത്താതെ നവകേരള നിര്‍മ്മാണം എന്ന പേരില്‍ മനോരമ പത്രത്തില്‍ ഇന്നാണ് പ്രത്യേക വാര്‍ത്ത വന്നത്. പത്ത് ശതമാനം വീടുകള്‍ക്ക് മാത്രമാണ് പുനര്‍നിര്‍മ്മാണ സഹായം ലഭിച്ചതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭാഗികമാണെന്നുമായിരുന്നു വിമര്‍ശനം.

We use cookies to give you the best possible experience. Learn more