| Monday, 28th October 2019, 1:00 pm

വാളയാര്‍ കേസില്‍ അപ്പീല്‍ പോകുമെന്ന് പിണറായി; പൊലീസിന് വീഴ്ച സംഭവിച്ചോയെന്നും പരിശോധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാര്‍ കേസില്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും പ്രഭഗ്ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. കേസില്‍ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.

കേസില്‍ എസ്.സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ഫോറന്‍സിക് വിദഗ്ധരുടെ സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

13 വയസുകാരിയുടെ അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടക്കുളം സ്വദേശി മധു, രാജാക്കാട് സ്വദേശി ഷിബു ചേര്‍ത്തല സ്വദേശി പ്രദീപ് സ്വദേശി. അട്ടക്കുളം സ്വദേശി മധു, പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി എന്നിവരാണ് ഉള്ളത്.

9 വയസുള്ള ഇളയകുട്ടി മരിച്ച കേസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടപ്പളം സ്വദേശി മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചിരുന്നു.

പ്രതികള്‍ വ്യത്യസ്ത കാലയാളവില്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രതിക്കെതിരെയും പ്രത്യേകം പ്രത്യേകം കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രായപൂര്‍ത്തിയാവാത്ത ആള്‍ക്കെതിരായ കുറ്റപത്രം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെയാണ് ഹാജരാക്കിയത്. ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെതിരെയുള്ള കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി 30-9-2019 ല്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ട് കൊണ്ട് പാലക്കാട് ഫസ്റ്റ്അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് പ്രതികളായ വലിയ മധു, ചെറിയ മധു എന്നിവര്‍ക്കെതിരെയുള്ള വിചാരണ പൂര്‍ത്തിയാക്കി 25-10-19 ന് പ്രതികളെ വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 8836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാളയാര്‍ കേസില്‍ പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്നും നിയസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more