| Monday, 17th May 2021, 7:19 pm

ജനങ്ങളുടെ മനസാണ് യഥാര്‍ത്ഥ സത്യപ്രതിജ്ഞ വേദി, അതിനപ്പുറമല്ലല്ലോ ഒരു സ്‌റ്റേഡിയവും: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനങ്ങളുടെ മനസാണ് യഥാര്‍ത്ഥ സത്യപ്രതിജ്ഞ വേദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡായതു കാരണമാണ് വിപുലമായി നടത്തേണ്ടിയിരുന്ന സത്യപ്രതിജ്ഞ ചടങ്ങ് പരിമിതമായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരള ജനതയുടെ മനസാണ് സത്യപ്രതിജ്ഞ വേദി. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിക്കേണ്ടി വരുന്നത്. ഈ പരിമിതി ഇല്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നെന്ന് ഞങ്ങള്‍ക്ക് അറിയാം. എല്‍.ഡി.എഫിന് വലിയ വിജയം സമ്മാനിച്ച് രണ്ടാമൂഴം സാധ്യമാക്കിയവരാണ് നിങ്ങള്‍.

തുടങ്ങി വെച്ചതും മുന്നോട്ട് കൊണ്ടു പോയതുമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങള്‍. ഓരോരുത്തരും ഞങ്ങളുടെ മനസിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്‌റ്റേഡിയവും. കൊവിഡ് മൂലം നിയുക്ത ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ച് ചെന്ന് നന്ദി പറയാന്‍ പോലും പറ്റിയിട്ടില്ല. ഈ സാഹചര്യത്തിന്റെ പ്രത്യേകത മൂലം വരാന്‍ ആഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്ത ജനതയെ ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ സത്യപ്രതിജ്ഞ കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

500 പേരാണ് മെയ് 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്. 50000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണെന്നും കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40000 പേര്‍ കഴിഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 140 എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തും.

48 മണിക്കൂര്‍ മുന്‍പെടുത്ത കൊവിഡ് പരിശോധനാഫലം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Pinarayi Vijayan about covid protocol and oath taking

We use cookies to give you the best possible experience. Learn more