| Monday, 31st July 2023, 10:29 pm

ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിക്കൊന്നു. തിങ്കളാഴ്ച സ്‌കൂളില്‍ വെച്ച് ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ബിധ്നു മേഖലയിലെ ഗോപാല്‍പുരിയിലെ സ്വകാര്യ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനിടയിലെ ഇടവേളയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

13 കാരനായ രജ്‌വീര്‍ 15കാരനായ നിലേന്ദ്ര തിവാരിയെ കഴുത്തിലും വയറിലും ഗുരുതരമായി മുറിവേല്‍ക്കുന്നത് വരെ കുത്തുകയായിരുന്നുവെന്ന് അഡീഷണല്‍ ഡി.സി.പി അങ്കിത ശര്‍മ വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് പറഞ്ഞു.

ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ രജ്‌വീറിനെ പിടികൂടുകയും അധ്യാപകരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. അക്രമം നടന്ന ഉടനെ തന്നെ തിവാരിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അങ്കിത ശര്‍മ പറഞ്ഞു. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.

നാല് ദിവസം മുമ്പ് ഇരുവരും തമ്മില്‍ ഏറ്റുമുറ്റട്ടുലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. നീലേന്ദ്രയുടെ പ്രണയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും സഹപാഠികള്‍ പറയുന്നു.

അതേസമയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് തിവാരി ഏതാനും ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായി രജ്‌വീര്‍ പൊലീസിനോട് പറഞ്ഞു. തിവാരിയെ ഭയപ്പെടുത്താന്‍ മാത്രമാണ് താന്‍ കത്തി കൈവശം വച്ചതെന്നും ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രജ്‌വീര്‍ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം പ്രതിയായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. ഗംഗാപൂര്‍ കോളനിയില്‍ താമസിക്കുന്ന സതേന്ദ്ര തിവാരിയുടെ ഏക മകനാണ് നിലേന്ദ്ര തിവാരി.

content highlights: Class 10 student stabs classmate to death in Uttar Pradesh

We use cookies to give you the best possible experience. Learn more