|

ബംഗാളില്‍ വഖഫ് നിയമ ഭേദഗതിയെച്ചൊല്ലി സംഘര്‍ഷം; പൊലീസുകാര്‍ക്കടക്കം പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വഖഫ് നിയമത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ട്രെയിനിന് കല്ലെറിയുകയും പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മുസ്‌ലിങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ച് പ്രക്ഷോഭകര്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധം നടത്തി വരികയാണ്.

പശ്ചിമ ബംഗാളിലെ ധുലിയന്‍ഗംഗ, നിംതിത സ്റ്റേഷനുകള്‍ക്കിടയില്‍ 5,000ത്തിലധികം ആളുകളാണ് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെടുകയും രണ്ടോളം ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നിരവധി പ്രക്ഷോഭകരാണ് മുര്‍ഷിദാബാദില്‍ ഒത്തുകൂടി വഖഫ് നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ തുടങ്ങിയത്. ഇതിനിടെ ജയിലിലേക്ക് തടവുകാരെ കൊണ്ട് പോവുകയായിരുന്ന പൊലീസ് വാനിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി.

പാര്‍ലമെന്റില്‍ വഖഫ് നിയമം പാസാക്കിയതിനുശേഷം പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി വഖഫ് നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും പ്രതിഷേധം ശക്തമാവുകയാണ്.

നിയമത്തിനെതിരെ കൊല്‍ക്കത്ത സര്‍വകലാശാലയിലെ ചില വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ രഘുനാഥ്ഗഞ്ച്, സുതി പൊലീസ് സ്റ്റേഷന്‍ പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എസ്.എഫ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീം കോടതി പരിഗണിക്കും. കോണ്‍ഗ്രസും മുസ്‌ലിംലീഗും ഡി.എം.കെയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ 15 ഓളം കക്ഷികളാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തടസ ഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ തടസ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Content Highlight: clashes erupt in West Bengal over waqf act amendment policemen and others injured

Latest Stories