| Sunday, 23rd February 2020, 7:18 pm

ജാഫറാബാദില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മില്‍ സംഘര്‍ഷം; നിരവധിപ്പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന ദല്‍ഹിയിലെ ജാഫറാബാദിന് സമീപം മൗജ്പൂരില്‍ സംഘര്‍ഷം. പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയിലെ വിവാദ നേതാവ് കപില്‍ മിശ്രയുടെ റാലി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്ക് സമീപത്തുകൂടി കടന്നു പോകവെ കല്ലേറുണ്ടായതായാണ് റിപ്പോര്‍ട്ട്.

വൈകീട്ട് നാലുമണിയോടെ ഒരു സംഘമാളുകള്‍ കല്ലേറിയുകയായിരുന്നു. തുടര്‍ന്നാണ് ഇത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. സംഘര്‍ത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിയമത്തെ അനുകൂലിക്കുന്നവര്‍ സംഘര്‍ഷത്തിനിടെ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിക്കുന്നതായി പുറത്തുവന്ന വീഡിയോകളില്‍ വ്യക്തമാണ്.

സംഘര്‍ത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസിന്റെ വലിയ സംഘവും അര്‍ധ സൈനിക വിഭാഗവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ചയാണ് നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തില്‍ ജാഫറാബാദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more