|

സിറിയയില്‍ സുരക്ഷാ സേനയും അസദ് അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍; മരണം 150 കടന്നു 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌ക്കസ്: സിറിയയിലെ വിമത സര്‍ക്കാരിന്റെ സുരക്ഷാ സേനയും മുന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരണം 150 കവിഞ്ഞതായി റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടവരില്‍ 13 സ്ത്രീകളും അഞ്ച് കൂട്ടികളും ഉള്‍പ്പെടുന്നുവെന്ന് എസ്.ഒ.എച്ച്.ആര്‍ അറിയിച്ചു. അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ശേഷം ആദ്യമായി നടന്ന ഏറ്റുമുട്ടലാണിത്.

സിറിയയിലെ മെഡിറ്ററേനിയന്‍ തീരത്തെ അസദിന്റെ ദീര്‍ഘകാല ശക്തികേന്ദ്രങ്ങളായ ലതാകിയ, ടാര്‍ട്ടസ് പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് വിവിധ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന സിറിയയിലെ മരണങ്ങളുടെ എണ്ണം വ്യത്യസ്തമാണ്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലതാകിയയിലെത്തിയ അസദ് അനുയായികള്‍ 16 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമത സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിലവില്‍ ഏറ്റുമുട്ടലുണ്ടായ ഹോംസ്, ലതാകിയ, ടാര്‍ട്ടസ് എന്നീ  നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ലതാകിയയില്‍ നിന്ന്, ഒരു കാറിന് പിന്നിലൂടെ മൃതദേഹം വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പുറത്തുവന്ന രണ്ട് വീഡിയോ ദൃശ്യങ്ങള്‍ ബി.ബി.സി സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലതാകിയയിലും ടാര്‍ട്ടസിലും വെച്ച് സുരക്ഷാ സേനയ്ക്ക് നേരെ അസദ് അനുയായികള്‍ ആക്രമണം നടത്തുന്നുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഈ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു.

അസദ് കുടുംബം ഉള്‍പ്പെടുന്ന സിറിയയിലെ അലവൈറ്റ് ന്യൂനപക്ഷത്തിന്റെ ഹൃദയഭൂമിയായ തീരദേശ പ്രവിശ്യകള്‍ സുന്നി മുസ്‌ലിം നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം മാത്രമുള്ള അലവൈറ്റുകള്‍, അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തിലേറെ നീണ്ട ഭരണകാലത്ത് രാജ്യത്ത് ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.

ഷിയ ഇസ്‌ലാമിന്റെ ഒരു ശാഖയായ അലവൈറ്റുകള്‍, അസദ് സര്‍ക്കാരിന്റെ കീഴില്‍ ഭരണത്തിലും സൈന്യത്തിലും ഉന്നത റാങ്കുകളിലും പ്രവര്‍ത്തിച്ചിരുന്നു. അസദിന്റെ സുരക്ഷാ സേനയിലെ എല്ലാ അംഗങ്ങളോടും മുന്‍ സര്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാനും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആയുധങ്ങള്‍ സമര്‍പ്പിക്കാനും പുതിയ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.

ആയിരക്കണക്കിന് ആളുകള്‍ ആയുധം സമര്‍പ്പിച്ചെങ്കിലും അസദ് സര്‍ക്കാരിന്റെ സുരക്ഷാ സേനയിലെ ചിലരുടെ കൈയില്‍ ഇപ്പോഴും ആയുധ ശേഖരമുണ്ടെന്നാണ് വിവരം.

Content Highlight: Clashes between security forces and Assad supporters in Syria; Death toll exceeds 150