| Thursday, 3rd June 2021, 5:18 pm

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി സി. കെ ജാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം വാങ്ങിയെന്ന ആരോപണമുന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സി കെ ജാനു. ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്.

ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം.

തനിക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രകാശന്‍ മൊറാഴ ജെ.ആര്‍.പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നുയെന്നാണെന്നും ജാനു വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.

എന്നാല്‍ 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബി.ജെ.പി, സി.കെ ജാനുവിന് കൈമാറിയെന്ന് ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു.

ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന്‍ നേരിട്ടാണ് ജാനുവിന് പണം കൈമാറിയതെന്ന് ബാബു പറഞ്ഞു.

അതേസമയം സി. കെ ജാനുവിന് പണം നല്‍കിയിട്ടില്ലെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. പ്രസീതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്‍ എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും ശബ്ദരേഖ പൂര്‍ണ്ണമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ആക്രമിക്കാമെന്നും എന്നാല്‍ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CK Janu files notice against JRP leaders who alleges bjp gave money

We use cookies to give you the best possible experience. Learn more