| Wednesday, 31st July 2019, 11:21 am

ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് കണ്ടില്ല; കത്തയച്ച കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്; രജിസ്ട്രാറോട് വിശദീകരണം ചോദിച്ചെന്നും രജ്ഞന്‍ ഗൊഗോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോയിലെ പെണ്‍കുട്ടി അയച്ച കത്ത് തനിക്ക് ലഭിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്.

കത്ത് എന്തുകൊണ്ട് തന്റെ ടേബിളില്‍ എത്തിയില്ലെന്ന് സുപ്രീം കോടതി രജിസ്ട്രാറോട് രജ്ഞന്‍ ഗോഗോയ് ചോദിച്ചു. വിഷയത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു.

” ഉന്നാവോയിലെ പെണ്‍കുട്ടി ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചതായ കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. കത്ത് ഞാന്‍ കണ്ടിട്ടില്ല. അത് ഇനിയും എന്റെ മുന്‍പില്‍ എത്തിയിട്ടില്ല. നിലവിലെ ഈ അവസ്ഥയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്തിരിക്കും”- രജ്ഞന്‍ ഗൊഗോയ് പറഞ്ഞു.

കേസ് ലഖ്നൗവിന് പകരം ദല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തങ്ങള്‍ അപകടത്തിലാണെന്നും യുപിയില്‍ തങ്ങള്‍ക്ക് ന്യായമായ വിചാരണ ലഭിക്കില്ലെന്ന് ഉറപ്പുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മ അന്ന് ഹരജിയില്‍ പറഞ്ഞത്.

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തുന്നതായിട്ടായിരുന്നു ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത്.

അപകടം നടക്കുന്നതിന്റെ 15 ദിവസം മുന്‍പാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്ക്ക് പെണ്‍കുട്ടി കത്തയച്ചത്. ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പെണ്‍കുട്ടി പറയുന്നത്.

” ആളുകള്‍ എന്റെ വീട്ടില്‍ എത്തുകയും പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയുമാണ്. പരാതി പിന്‍വലിക്കാത്ത പക്ഷം കുടുംബത്തെ ഒന്നടങ്കം വ്യാജ കേസുകള്‍ ചുമത്തി ജയിലിലടക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്”- പെണ്‍കുട്ടി കത്തില്‍ പറഞ്ഞു.

ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഭവത്തിലെ പ്രധാന പ്രതിയായ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പൊലീസ് നടപടിയെടുത്തത്.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലും എം.എല്‍.എക്കെതിരെ കുടുബം പരാതി ഉന്നയിച്ചിട്ടും എം.എല്‍.എയെ പ്രതി ചേര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ പൊലീസ് തയ്യാറായിരുന്നില്ല.

വിഷയം വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിരോധം സൃഷ്ടിക്കുകയും ചെയ്ത അവസരത്തില്‍ മാത്രമാണ് എം.എല്‍.എയേയും സഹോദരന്‍ മനോജിനേയും എട്ട് അനുനായികളേയും പൊലീസ് പ്രതിപട്ടികയില്‍ ചേര്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more