| Thursday, 12th May 2022, 6:49 pm

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു; കാസയ്‌ക്കെതിരെ പരാതിയുമായി സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതസ്പര്‍ദ്ധയും മതവിദ്വേഷവും പ്രചരിപ്പിക്കുന്ന കാസ(ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍)യ്‌ക്കെതിരെ പരാതിയുമായി സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി. സമൂഹമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ഇതര മതസ്തര്‍ക്കെതിരെ നിരന്തരമായി വിദ്വേഷം ജനിപ്പിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

‘ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജേന മുസ്‌ലിങ്ങള്‍ക്കെതിരേ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ വഴി നിരന്തരമായി മതേതര കേരളത്തിന് ഗുണകരമല്ലാത്ത രീതിയില്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

No description available.

വര്‍ഗീയ കലാപവും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും ലക്ഷ്യമിടുന്നതും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിരന്തരം നടത്തിവരുന്നത്. മുസ്‌ലിം യുവാക്കളേയും യുവതികളെയും പ്രതിക്കൂട്ടിലാക്കി ‘ലവ് ജിഹാദ്’ എന്ന നുണ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരികയും അതിലൂടെ മുസ്‌ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്,’ പരാതിയില്‍ പറയുന്നു.

പരാതിയില്‍ അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചതായി സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഭാരവാഹികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സുപ്രീംകോടതിയും ഹൈക്കോടതിയും വിവിധ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളും തീര്‍പ്പുകല്‍പ്പിച്ച ലവ് ജിഹാദില്‍ പ്രസ്തുത സംഘടനയും അതിന്റെ ഭാരവാഹികളും ചെയ്യുന്നത് കോടതിയലക്ഷ്യവും മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കലുമാണെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ പൂര്‍ണരൂപം;

ശ്രീജ നെയ്യാറ്റിന്‍കര
ജനറല്‍ സെക്രട്ടറി, സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി
ദി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, കരമന പോലിസ് സ്റ്റേഷന്‍, തിരുവനന്തപുരം,

വിഷയം: സമൂഹത്തില്‍ വര്‍ഗീയതയും മതസ്പര്‍ദ്ധയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കാസ എന്ന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചും വര്‍ക്കല അയിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന പ്രേമബന്ധത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞ ലവ് ജിഹാദായും പാകിസ്ഥാന്‍ മോഡലായും പ്രചരിപ്പിക്കുന്നത് സംബന്ധിച്ച്

സര്‍,

കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) എന്ന സംഘടന ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മതസ്പര്‍ദ്ധയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നത് നിരവധി തവണ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മെയ് ഒന്‍പതിന് വര്‍ക്കല അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രേമിച്ച പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ച് കൊണ്ടുപോയ സംഭവത്തെ ലവ് ജിഹാദായും പാകിസ്ഥാന്‍ മോഡലായും ചിത്രീകരിച്ച് കാസയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചിരുന്നു.

കോടഞ്ചേരിയിലെ വിവാഹത്തിന് ശേഷം പാകിസ്ഥാന്‍ മോഡല്‍ വീണ്ടും എന്ന തലക്കെട്ടിലാണ് കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലവ് ജിഹാദ് രണ്ടാം തരംഗമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കോടഞ്ചേരിയിലേത് ഇരുസമുദായത്തിലുള്ളവര്‍ തമ്മിലുള്ള പ്രണയവിവാഹം മാത്രമാണെന്ന് അതുമായി ബന്ധപ്പെട്ട് വ്യക്തമായതാണ്. ആ സംഭവത്തെയും അയിരൂമില്‍ നടന്ന പ്രണയത്തെയും പാകിസ്ഥാന്‍ മോഡലെന്നാണ് കാസ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത് എറണാകുളം സ്വദേശി കെവിന്‍ പീറ്റര്‍ പ്രസിഡന്റായുള്ള കാസ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നിരവധി പോസ്റ്റുകള്‍ നിരന്തരം ഫേസ്ബുക്കില്‍ ഇടാറുണ്ട്.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജേന മുസ്‌ലിങ്ങള്‍ക്കെതിരേ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ വഴി നിരന്തരമായി മതേതര കേരളത്തിന് ഗുണകരമല്ലാത്ത രീതിയില്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വര്‍ഗീയ കലാപവും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും ലക്ഷ്യമിടുന്നതും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിരന്തരം നടത്തിവരുന്നത്. മുസ്‌ലിം യുവാക്കളേയും യുവതികളെയും പ്രതിക്കൂട്ടിലാക്കി ‘ലവ് ജിഹാദ്’ എന്ന നുണ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരികയും അതിലൂടെ മുസ്‌ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

സുപ്രീംകോടതിയും ഹൈക്കോടതിയും വിവിധ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളും തീര്‍പ്പുകല്‍പ്പിച്ച വിഷയമാണ് ലവ് ജിഹാദ്. പ്രസ്തുത സംഘടനയും അതിന്റെ ഭാരവാഹികളും ചെയ്യുന്നത് കോടതിയലക്ഷ്യവും മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കലുമാണ്. ഈ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ പരാമര്‍ശം നടത്തി നിരന്തരം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന കാസ എന്ന ഫേസ്ബുക്ക് പേജിനെതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Content Highlight: Citizens for Democracy files complaint against CASA

We use cookies to give you the best possible experience. Learn more