ഗുണാ; അന്ന് ഷൂട്ടിങ്ങ് കേവില്‍ വേണ്ടെന്ന് തീരുമാനിച്ചു; പ്രൊഡ്യൂസര്‍ തലകറങ്ങി വീണു: സിനിമാറ്റോഗ്രാഫര്‍ വേണു
Film News
ഗുണാ; അന്ന് ഷൂട്ടിങ്ങ് കേവില്‍ വേണ്ടെന്ന് തീരുമാനിച്ചു; പ്രൊഡ്യൂസര്‍ തലകറങ്ങി വീണു: സിനിമാറ്റോഗ്രാഫര്‍ വേണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd March 2024, 3:56 pm

1991ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രമാണ് ഗുണാ. വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ സിനിമ സംവിധാനം ചെയ്തത് സന്താന ഭാരതിയാണ്.

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ സ്വന്തമാക്കിയ ചിത്രം മികച്ച പ്രമേയത്തിനും പ്രകടനത്തിനുമുള്ള നിരൂപക പ്രശംസയും നേടിയിരുന്നു.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുഹയും ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷനായിരുന്നു. സിനിമ പുറത്തുവന്നതോടെ ആ ഗുഹ പിന്നീട് ഗുണാ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി.

ഇപ്പോള്‍ തങ്ങള്‍ ഗുണാ കേവിനുള്ളില്‍ പോയതിനെ കുറിച്ച് പറയുകയാണ് ഗുണയുടെ സിനിമാറ്റോഗ്രാഫറായ വേണു. ബിഹൈന്‍ഡ്‌വുഡ്സ് കോള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് ആകെ അപകടം പിടിച്ച അവസ്ഥയിലായിരുന്നു ആ സ്ഥലമെന്നും വലിയ പൊക്കത്തില്‍ ഇലകള്‍ അടിഞ്ഞിട്ടുണ്ടായിരുന്നുവെന്നും വേണു പറഞ്ഞു. അവിടേക്ക് ഇറങ്ങണമെങ്കില്‍ വീതി കുറഞ്ഞ വഴിയാണെന്നും താഴേക്ക് ആയിരം അടി താഴ്ച്ചയായിരുന്നുവെന്നും പറയുന്ന അദ്ദേഹം സിനിമയുടെ ഷൂട്ടിങ്ങ് കേവില്‍ വേണ്ടെന്ന് തീരുമാനിച്ചതിനെ കുറിച്ചും സംസാരിച്ചു.

‘ഞങ്ങള്‍ അന്ന് സിനിമയുടെ ഷൂട്ടിന് വേണ്ടി അവിടെ പോകുമ്പോള്‍ ആകെ അപകടം പിടിച്ച അവസ്ഥയിലായിരുന്നു. ആദ്യം അവിടെ എത്തിയപ്പോള്‍ വലിയ പൊക്കത്തില്‍ ഇലകള്‍ അടിഞ്ഞിട്ടുണ്ടായിരുന്നു.

ചളിയല്ലാത്ത മറ്റെന്തോ ഒന്ന് കൊണ്ട് മൂടപ്പെട്ട അവസ്ഥയായിരുന്നു അവിടെ. കാല് കുത്തിയാല്‍ പ്രയാസമാകും. മാത്രമല്ല അവിടെ ചുറ്റും മീഥൈന്‍ ഗ്യാസും മറ്റുമുണ്ടായിരുന്നു.

കമലിന് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിയാമായിരുന്നു. അപ്പോള്‍ തന്നെ കമല്‍ ആരും തീപ്പെട്ടി ഉരക്കരുതെന്ന് പറഞ്ഞതോടെ ഞങ്ങള്‍ അവിടുന്ന് മാറി. പിന്നെ അവിടേക്ക് ഇറങ്ങണമെങ്കില്‍ വീതി കുറഞ്ഞ വഴിയാണ്.

താഴേക്ക് ആയിരം അടി താഴ്ച്ചയാണ്. സിനിമയുടെ ഷൂട്ടിങ്ങ് കേവില്‍ വേണ്ടെന്ന് അവിടെ വെച്ച് തന്നെ എല്ലാവരും തീരുമാനിച്ചു. പ്രൊഡ്യൂസര്‍ തലകറങ്ങി വീണു. പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് അവിടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞത്,’ വേണു പറഞ്ഞു.


Content Highlight: Cinematographer Venu Talks About Gunaa Cave