| Saturday, 15th June 2019, 2:23 pm

ശാന്തി തേടി യാത്ര പോയതാണ്; മാപ്പു ചോദിച്ച് സി.ഐ നവാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫേസ്ബുക്കിലൂടെ മാപ്പു ചോദിച്ച് എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസ്. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്രപോയതാണ് എന്നാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

നവാസിന്റെ കുറിപ്പ്:

മാപ്പ്….
വിഷമിപ്പിച്ചതിന്
മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്.
ഇപ്പോള്‍ തിരികെയാത്ര…

പൊലീസ് കണ്ടെത്തുമ്പോള്‍ നാഗര്‍കോവില്‍ – കോയമ്പത്തൂര്‍ ട്രെയിനില്‍ യാത് ചെയ്യുകയായിരുന്നു നവാസ്. ഇടുക്കി സ്വദേശിയായ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താന്‍ സഹായിച്ചത്.

തന്റെ യാത്ര വലിയ വാര്‍ത്തയായതും വിവാദമായതും അദ്ദേഹം അറിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് നവാസ് ഇക്കാര്യങ്ങള്‍ അറിയുന്നത്.

മൂന്നുദിവസം മുമ്പാണ് നവാസിനെ കാണാതാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയായിരുന്നു.

മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് നവാസ് നാടുവിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നായിരുന്നു  ഭാര്യയുടെ പരാതി

സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

നവാസിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എ.സി.പി സുരേഷ് കുമാറിനെ ഡി.സി.പി പൂങ്കുഴലി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

നവാസിനെ കണ്ടെത്താന്‍ കൊച്ചിയില്‍ നിന്നുളള നാല് പൊലീസ് സംഘങ്ങള്‍ വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തി വരുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

We use cookies to give you the best possible experience. Learn more