| Wednesday, 23rd September 2020, 8:46 am

ലോക്ഡൗണില്‍ ക്രൈസ്തവര്‍ക്ക് നേരേയുള്ള ആക്രമണം വര്‍ധിച്ചു; 6 മാസത്തിനിടെ 135 സംഭവങ്ങള്‍, ആക്രമണങ്ങളില്‍ ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സമയത്ത് രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

ക്രൈസ്തവ സംഘടനകള്‍ പുറത്ത് വിട്ട രണ്ട് റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഫ്രണ്ട് ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം വളരെ പ്രയാസകരമായ അവസ്ഥയിലാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ അക്രമവും പുറത്താക്കല്‍ ഭീഷണിയും നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തികളും അവരുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ട 135 സംഭവങ്ങള്‍ ഉണ്ടായതായി റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ഇവാന്‍ജലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ പകുതിയോടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

1951 ല്‍ രൂപീകരിച്ച ഇ.എഫ്.ഐ രാജ്യത്തെ 65,000 ചര്‍ച്ചുകളുടെ ഏകോപന സമിതിയായാണ് പ്രവര്‍ത്തിക്കുന്നത്.

ഉത്തര്‍പ്രദേശിലാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആറ് മാസത്തിനിടെ 63 സംഭവങ്ങളാണ് യു. പിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

28 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാട്ടില്‍ നടന്ന വര്‍ഗീയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധാനാലയം കത്തിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ആക്രമങ്ങളുടെ എണ്ണം 51 ആണെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സാമൂഹിക ബഹിഷ്‌കരണം, പ്രാര്‍ത്ഥന തടസ്സപ്പെടുത്തുക ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2020 ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം ഇ.എഫ്.ഐ മുന്‍കൈയ്യെടുത്ത് 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

‘ലോക്ഡൗണില്‍ മാര്‍ക്കറ്റുകളും സ്‌കൂളുകളും മറ്റു കച്ചവടസ്ഥാപനങ്ങളും അടച്ചതിനാല്‍ ആക്രമണങ്ങള്‍ കുറയുമെന്നാണ് കരുതിയത്. എന്നാല്‍, ഞങ്ങള്‍ക്ക് തെറ്റുപറ്റി. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്- ഇ.എഫ്.ഐ ജനറല്‍ സെക്രട്ടറി വിജയേശ് ലാല്‍ പറഞ്ഞു.

2020 മാര്‍ച്ച് മാസത്തില്‍ 33 ആക്രമണങ്ങള്‍ ഉണ്ടായി. ജൂണില്‍ 21 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മാസത്തിലും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ക്രൈസ്തവ വിഭാഗത്തിന് നേരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. 2014 ല്‍ നോയിഡയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ 12 ക്രൈസ്തവ പുരോഹിതരെ ആക്രമിച്ച് പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയ സംഭവം ഉണ്ടായി.

ഇതേത്തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ പ്രാര്‍ത്ഥന നിര്‍ത്തിവെയ്ക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചതെന്ന് വിജയേശ് ലാല്‍ പറഞ്ഞു. നേരത്തേ ക്രൈസ്തവ ആരാധാനാലയങ്ങള്‍ക്ക് നേരേയായിരുന്നു ആക്രമണങ്ങള്‍. ഇപ്പോള്‍ അത് വ്യക്തികള്‍ക്ക് നേരേയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  christians lockdown  uttarpradesh

We use cookies to give you the best possible experience. Learn more