ഈ രാജ്യത്ത് ഞങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്; പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ വിശ്വാസികള്‍
national news
ഈ രാജ്യത്ത് ഞങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്; പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ വിശ്വാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th February 2023, 5:42 pm

ന്യൂദല്‍ഹി: രാജ്യത്ത് പള്ളികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സമുദായം. ഞായറാഴ്ച ജന്തര്‍ മന്ദറിലായിരുന്നു സംഘം പ്രതിഷേധ പ്രകടനം നടത്തിയത്. ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ നിര്‍ബന്ധപൂര്‍വം പരിവര്‍ത്തത്തിന് പ്രേരിപ്പിക്കുന്നു എന്ന ആരോപണം വസ്തുതാ വിരുദ്ധമാതണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

‘മറ്റുള്ളവരെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയാണ് എന്ന ആരോപണം ഞങ്ങള്‍ക്കെതിരെ ശക്തമായി തുടരുകയാണ്. ഞങ്ങളുടെ പള്ളികള്‍ ആക്രമിക്കപ്പടുകയാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ അകാരണമായി അറസ്റ്റ് ചെയ്യപ്പെടുന്നു, മര്‍ദ്ദനത്തിനിരയാകുന്നു.

ഭയത്തോടെയാണ് ക്രിസ്ത്യാനികള്‍ രാജ്യത്ത് ജീവിക്കുന്നത്,’ ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ യുവാവിനെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

2021ല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ 525 ആക്രമണങ്ങള്‍ നടന്നെന്നും 2022 ല്‍ ഇത് 600 ആയി ഉയര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ 2020ല്‍ 70 ആയിരുന്നെങ്കില്‍ 2022ല്‍ അത് 183 ആണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ പൊലീസുകാരെ അനാവശ്യമായി ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യുകയാണെന്ന് ശിവപാല്‍ എന്ന യുവാവ് പറഞ്ഞു. വീടുകളില്‍ പോലും സമാധാനത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ല. ബര്‍ത്ത്‌ഡേ പരിപാടിക്കിടെ പ്രാര്‍ത്ഥിച്ചതിന് ഏതാനും സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.

11 വയസുകാരനെ ഉള്‍പ്പെടെ രാജ്യത്ത് കൃത്യമായ കാരണങ്ങളില്ലാതെ പ്രതിചേര്‍ത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം അനിഷ്ട സംഭവങ്ങളെ ചെറുക്കാന്‍ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Content Highlight: Christian community protested against churches being vandalized, says they dont feel safe here