| Saturday, 21st January 2023, 8:04 am

'ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും പദവിയും'; ജസീന്ത ആര്‍ഡേന് പിന്‍ഗാമിയാകാന്‍ ക്രിസ് ഹിപ്കിന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡേന്‍ രാജിവെച്ച് ഒഴിയുന്നതോടെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും പിന്‍ഗാമിയായെത്താനൊരുങ്ങി ക്രിസ് ഹിപ്കിന്‍സ് (Chris Hipkins).

നിലവില്‍ വിദ്യാഭ്യാസം, പൊലീസിങ്, പബ്ലിക് സര്‍വീസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഹിപ്കിന്‍സ്. 2020 നവംബറില്‍ കൊവിഡ്-19 മന്ത്രിയായി നിയമിതനായതിന് പിന്നാലെ മഹാമാരിക്കെതിരായ പദ്ധതികള്‍ രൂപകല്‍പന ചെയ്യുന്നതിലും വലിയ പങ്കുവഹിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം.

ശനിയാഴ്ചയായിരുന്നു ലേബര്‍ പാര്‍ട്ടി ഹിപ്കിന്‍സിനെ അടുത്ത പ്രധാനമന്ത്രിയായി എതിരില്ലാതെ നാമനിര്‍ദേശം ചെയ്തത്. ഞായറാഴ്ച 64 ജനപ്രതിനിധികളടങ്ങുന്ന പാര്‍ട്ടി കോക്കസ് ഇത് ഔദ്യോഗികമായി അംഗീകരിക്കും.

”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും പദവിയും,” എന്നാണ് പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് 44കാരനായ ഹിപ്കിന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമാധാനവും സ്ഥിരതയും ഉറപ്പുനല്‍കുന്ന നേതൃത്വം പ്രദാനം ചെയ്ത അവിശ്വസനീയമായ ഒരു പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആര്‍ഡേന്‍ എന്നും അത് താന്‍ തുടര്‍ന്ന് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹിപ്കിന്‍സ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജസീന്ത ആര്‍ഡേന്‍ തീര്‍ത്തും അപ്രതീക്ഷിതമായി തന്റെ രാജി പ്രഖ്യാപിച്ചത്.

ഈ വരുന്ന ഫെബ്രുവരി ഏഴ് ആയിരിക്കും അധികാരത്തിലെ തന്റെ അവസാന ദിവസമെന്നും ഇനി ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നുമാണ് ജസീന്ത പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. വികാരഭരിതയായായിരുന്നു 42കാരിയായ ജസീന്ത ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

”ഈ ജോലി ബുദ്ധിമുട്ടേറിയത് കൊണ്ടല്ല ഞാന്‍ സ്ഥാനമൊഴിയുന്നത്. അതായിരുന്നു സാഹചര്യമെങ്കില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ടതായിരുന്നു.

ഇത്തരമൊരു പ്രത്യേക പദവിക്കൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങളും വരുന്നുണ്ട് എന്നതിനാലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. എപ്പോഴാണ് നിങ്ങള്‍ രാജ്യത്തെ നയിക്കാന്‍ ശരിയായ വ്യക്തി, എപ്പോഴാണ് അങ്ങനെ അല്ലാത്തത് എന്നറിയാനുള്ള ഉത്തരവാദിത്തം കൂടിയാണത്.

ഈ ജോലിക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് എനിക്കറിയാം. അതിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ എനിക്കിനി സാധിക്കില്ലെന്നും എനിക്കറിയാം. കാര്യം അത്രയും ലളിതമാണ്,” ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

2017ല്‍ തന്റെ 37ാം വയസിലായിരുന്നു ജസീന്ത ആര്‍ഡേന്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി കൂടിയായിരുന്നു അവര്‍.

കൊവിഡ് മഹാമാരിയെ നേരിട്ടതടക്കമുള്ള വിഷയങ്ങളില്‍ ജസീന്തയുടെ ഭരണം അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ 14നാണ് ന്യൂസിലാന്‍ഡില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: Chris Hipkins set to become next prime minister of New Zealand after Jacinda Ardern

Latest Stories

We use cookies to give you the best possible experience. Learn more