| Tuesday, 5th March 2019, 10:53 am

ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗുരുതി നിവേദ്യത്തില്‍ ചൂണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡര്‍; വിജിലന്‍സ് അന്വേഷണം തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ചോറ്റാനിക്കര കീഴ്ക്കാവ് ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി നിവേദ്യ തര്‍പ്പണത്തിനായി തയ്യാറാക്കിയ കൂട്ടില്‍ ചൂണ്ണാമ്പിന് പകരം ഇട്ടത് ബ്ലീച്ചിങ് പൗഡര്‍.

ഗുരുതി ഭഗവതിക്ക് തര്‍പ്പണം ചെയ്യുന്നതിനു തൊട്ടുമുന്‍പായി കീഴ്ക്കാവ് മേല്‍ശാന്തിക്ക് സംശയം തോന്നുകയും നിവേദ്യം പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തയ്യാറാക്കിയ 12 പാത്രം ഗുരുതി നിവേദ്യത്തില്‍ ചുണ്ണാമ്പിനു പകരം ഇട്ടത് ബ്ലീച്ചിങ് പൗഡറാണെന്ന് കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരന്‍ കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിങ് പൗഡറായിരുന്നെന്ന് ചോറ്റാനിക്കര ദേവസ്വം മാനേജര്‍ ബിജുകുമാര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഗുരുതിയില്‍ ബ്ലീച്ചിങ് പൗഡറിന്റെ അംശം ഉള്ളതായി ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ അത് നീക്കം ചെയ്ത് രണ്ടാമത് ഗുരുതി തയ്യാറാക്കുകയായിരുന്നു.

മേല്‍ക്കാവ് മേല്‍ശാന്തി ടി.എന്‍. നാരായണന്‍ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോള്‍ ഓട്ടുരുളികളിലെ ഗുരുതിക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. വിവരം തന്നെ അറിയിച്ചതിനെ തുടര്‍ന്ന് തയ്യാറാക്കിയ ഗുരുതി ഉടന്‍ മാറ്റാന്‍ നിര്‍ദേശിച്ചു. അത് പൂര്‍ണമായും ഒഴിവാക്കി. ദുര്‍ഗന്ധം ഉണ്ടായിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ വിവരം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


പ്രളയബാധിതമേഖലകളില്‍ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ നല്‍കും; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും തീരുമാനം


“”അന്നത്തെ സംഭവത്തില്‍ ഉള്‍പ്പെട്ട ജീവക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ദേവസ്വം വിജിലന്‍സിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ശാന്തിക്കാരുടെ സഹായികളുള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത് എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അന്വേഷണത്തിന് ശേഷം മാത്രമേ അക്കാര്യം പറയാന്‍ സാധിക്കുള്ളൂ. തര്‍പ്പണത്തിന് മുന്‍പ് തന്നെ മാറ്റി പുതിയത് തയ്യാറാക്കിയാണ് മേല്‍ശാന്തി പൂജ കഴിച്ചത്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ക്ഷേത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. നമ്മള്‍ അത് നിരീക്ഷിച്ചു വരികയാണ്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും എവിടെയാണ് പാളിച്ചകള്‍ സംഭവിച്ചതെന്നും ഇതിന് പിന്നില്‍ പുറമെ നിന്നുള്ള ഏതെങ്കിലും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്””. – അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍ കീഴ്ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയും ഈ ദിവസം ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ സഹായികളാണ് ഉണ്ടായിരുന്നത്. സഹായികളായ രണ്ട് ജീവനക്കാരെ ജോലിയില്‍നിന്ന് ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ദേവസ്വം ജീവനക്കാരായ തീര്‍ത്ഥമാണി, നട കാവല്‍ക്കാരന്‍, പാത്രം തേപ്പ്, സെക്യൂരിറ്റി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്

ജീവനക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സംഭവത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മോഹനന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”ഇത്തരമൊരു സംഭവം ആദ്യമാണ്. എങ്ങനെ ഇത് സംഭവിച്ചുവെന്ന് അറിയണം. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തീര്‍ച്ചയായും നടപടി ഉണ്ടാകും.””- അദ്ദേഹം പറഞ്ഞു.

കീഴ്ക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഗുരുതി വഴിപാട് 2025 വരെ ബുക്കിങ് ആയിട്ടുള്ളതാണ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഗുരുതി.

ഉത്സവക്കാലത്തും മുടിയേറ്റ് സമയത്തും മാത്രമേ ഗുരുതി ഒഴിവാക്കാറുള്ളൂ. ക്ഷേത്രക്കിണറ്റില്‍നിന്നുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് ഗുരുതി തയ്യാറാക്കുന്നത്. കീഴ്ക്കാവ് ഭഗവതിക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വെച്ച് പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യുകയും തുടര്‍ന്ന് നിവേദ്യമായിട്ടുള്ള ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ കൊടുക്കുകയുമാണ് ചെയ്യാറ്.

ഗുരുതിയില്‍ ബ്ലീച്ചിങ് പൗഡര്‍ കലര്‍ന്ന സംഭവത്തില്‍ കൊച്ചിന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ ആര്‍.കെ. ജയരാജ് തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തിരുന്നു.

വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു. ഗുരുതിയില്‍ ബ്ലീച്ചിങ് പൗഡര്‍ അറിയാതെ ഇട്ടതാണോ, ആരെങ്കിലും അറിഞ്ഞ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വേണ്ടിവന്നാല്‍ അന്വേഷണം പൊലീസിനെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more