| Sunday, 8th December 2019, 11:57 pm

Film Review : സംവിധായകന്റെ റേപ്പ് ഫാന്റസികളിലൂടെ ഒഴുകുന്ന ചോല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്രമേളകളുടെ സ്വാധീനം ഇന്ന് സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ സ്വാഭാവികമാകുന്ന സാഹചര്യത്തില്‍,  വെനീസ് ചലചിത്രമേളയില്‍ ചോലക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് തീര്‍ച്ചയായും മലയാളിപ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിച്ചതിലും വലിയ പങ്കുണ്ട്.

‘ആണത്തമില്ലാത്ത ആണ്‍കുട്ടികളെ’ പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ കണ്ടിരിക്കേണ്ട ചിത്രം, എന്ന ടൈറ്റിലില്‍ പ്രെമോഷന് പോകന്ന ചിത്രത്തില്‍  ബലഹീനനായ കാമുകന് (അഖില്‍ വിശ്വനാഥ്) ഒരു വിളിപ്പേര് പോലും നല്‍കാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഒരു കുഗ്രാമത്തില്‍ നിന്നും നഗരം കാണാന്‍ ഒരു ദിവസത്തെ വിനോദയാത്രക്ക് കാമുകനുമൊത്ത് വരുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ ജാനു എന്ന് വിളിക്കുന്ന ജാനകിയാണ് നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രം.

ഇരുവരേയും കൊണ്ട് യാത്ര പോകുന്ന ജോജുജോര്‍ജ് അവതരിപ്പിച്ച ആശാന്‍ എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നുപേരുടേയും പശ്ചാത്തലം വ്യക്തമല്ലെങ്കിലും കാടിന്റെ വന്യതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഏതോ ഹൈറേഞ്ചാണെന്ന് ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാം.

കണ്ട് മടുത്ത സ്റ്റോറി ലൈനിലൂടെയാണ് മുഴുനീളവും സിനിമയുടെ സഞ്ചാരം. സ്ഥിരം സനല്‍കുമാര്‍ ശശിധരന്‍ സിനിമകളിലും പ്രകടമാകുന്ന സ്ലോപേസില്‍ തന്നെയാണ് ചോലയും ഒഴുകുന്നത്.

കഥ തുടങ്ങുന്നത് തൊട്ട് തന്നെ ദൃശ്യങ്ങള്‍ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും എന്തോ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന പ്രതീതി പ്രേക്ഷകന് ലഭിക്കുന്നുണ്ട്.

ഛായാഗ്രഹണത്തെകുറിച്ച് പറയുകയാണെങ്കില്‍ എക്‌സ്ട്രീം സ്ലോഷോട്ടുകളുടേയും ഷേക്കുകളുടേയും അയ്യരുകളിയാണ് ചോല. ചോലകളുടെ തന്നെ വ്യത്യസ്തഷോട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഥയുമായി യാതൊരുബന്ധവും പുലര്‍ത്താത്ത പല സീനുകളും ചിത്രത്തില്‍ അവിടവിടങ്ങളിലായി കാണാം. പോസ്റ്ററില്‍ പ്രകടമാകുന്ന നിഗുഢതയും കഥയെ കുറിച്ചുള്ള ജിജ്ഞാസയും അവിടെതന്നെ ഒതുങ്ങിപോകുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ചോല തിയേറ്ററില്‍ തരുന്നത്.

യാത്രയില്‍ അപരിചിതനായ ആശാനും കൂടെ ചേര്‍ന്നത് നായികയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്. തിരിച്ചു പോകാന്‍ നേരം വൈകിയതും വീട്ടില്‍ വിഷയം അറിഞ്ഞതും തല്‍ക്കാലം ഒരുലോഡ്ജ് എടുത്ത് നില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഇവിടം മുതല്‍ ആശാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തെ നയിക്കുന്നത്.

സ്വന്തം കാമുകി റേപ്പ് ചെയ്യപ്പെട്ടതിന്റെ വിധ്വേഷത്തില്‍ ആശാനെ വകവരുത്തുകയാണ് കാമുകന്‍. തന്നെ ക്രൂരമായി പീഡിപ്പിച്ചയാള്‍  കൊല്ലപ്പെടുമ്പോള്‍  അയാളെ മടിയില്‍ ചേര്‍ത്ത് കരയുകയാണ് നായിക. പിന്നീട്, തലക്ക് കല്ലുകൊണ്ട് കുത്തി അവള്‍  കാമുകനെ കൊലപ്പെടുത്തുകയും ചെയ്യുന്നു.

രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും കഥയുടെ പലഘട്ടങ്ങളിലായി ജാനു ആശാനോട് പ്രകടിപ്പിക്കുന്ന വീധേയത്വം സംവിധായകന്റെ കടുത്ത ആണ്‍ ബോധത്തിന് ആധാരമാണ്.

റേപ്പെന്ന നിഷ്ഠുര കൃത്യത്തെ അത്രമേല്‍ കാല്പനീകതയോടേയുള്ള ചിത്രീകരണം സമൂഹത്തെ എങ്ങിനെ ബാധിക്കും എന്നത് ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുന്നു. അതിന് പിന്നിലെ അപകടം തീര്‍ത്തും ലാഘവത്തോടെയാണ് സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ചെറുക്കനെ ഭക്ഷണവും മദ്യവും വാങ്ങാന്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതിന് ശേഷം ആശാന്‍ ലോഡ്ജ് മുറിയുടെ വാതിലടച്ച് ജാനകിയോട് കുളിക്കാനാവശ്യപ്പെടുന്നുണ്ട്. റേപ്പ് ചെയ്യപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായ ജാനകി തല വഴി വെള്ളം കോരിയൊഴിച്ച് നനഞ്ഞൊട്ടിയ സ്‌കൂള്‍ യൂണിഫോമില്‍ ആശാന്റെ സമീപത്തുള്ള വലിയ കണ്ണാടിക്ക് മുന്‍പില്‍ വന്നു നില്‍ക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശേഷം റേപ്പ് ചെയ്യപ്പെടുകയായി. ഈ സമയത്ത് ക്യാമറ ഏതോ തെരുവില്‍ നിന്ന് വട്ടം കറങ്ങുകയാണ്. പിന്നീട് ലോഡ്ജ് മുറിയുടെ ബെഡ്ഷീറ്റില്‍ പുരണ്ട ഏതാനും തുള്ളി രക്തക്കറയും [നഷ്ടപ്പെട്ട കന്യകാത്വം! ] കാണാം.

രണ്ടാമത്തെ റേപ്പ് കാണിക്കുന്നത് വെള്ളച്ചാട്ടത്തിന് നടുവിലും. അതുവരെ സ്റ്റോക്ക്ഹോം സിന്‍ഡ്രോം പോലെ എന്തോ ഒന്ന് (ശെരിക്കും എന്ത് സിന്‍ഡ്രോം ആണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല) ബാധിച്ച് കാമുകനെ തള്ളിമാറ്റി ആശാനോടൊപ്പം പോയ ജാനകി പെട്ടെന്ന് അയാളില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

എന്നാല്‍ അവളെ എടുത്തുയര്‍ത്തി ചോലയിലുടെ നടന്ന്, ആശാന്‍ വെള്ളച്ചാട്ടത്തിന് കീഴില്‍ അവളെ നനയ്ക്കുകയും തുടര്‍ന്ന് പീഢിപ്പിക്കുകയും ചെയ്യുന്നു. ആഹാ! എത്ര മനോഹരമായ ഫാന്റസികളാണ് സംവിധായകന്‍ റേപ്പിനെ കുറിച്ച് വച്ചു പുലര്‍ത്തുന്നത്. പങ്കാളികള്‍ തമ്മിലുള്ള വൈകാരിക നിമിഷങ്ങളെ കാല്‍പനീകമായി വര്‍ണ്ണിക്കുന്ന കണക്കെയാണ് സംവിധായകന്‍ ഈ സീനുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ലൈംഗിക തൊഴിലാളിയായി രണ്ട് സീനുകളില്‍ മാത്രം വന്ന് പോകുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജോളി ചിറയത്താണ്. ലോഡ്ജിലെ ഒരു മുറിയില്‍ റേപ്പ് കാണിക്കുമ്പോള്‍ അടുത്ത മുറിയില്‍ ലൈംഗിക തൊഴിലിലേര്‍പ്പെട്ട് മുഖവും വായും കഴുകി കാര്‍ക്കിച്ചു തുപ്പുന്ന സീന്‍ കൊണ്ട് എന്ത് സമീകരണമാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരു പയ്യനെ കാണുമ്പോള്‍ അച്ഛനേയും അമ്മയേയും മറന്ന് അയാളുടെ കൂടെ പോകുന്ന പെണ്‍കുട്ടികള്‍ ‘ (ജോജു പങ്കുവെച്ച പോസ്റ്റില്‍ നിന്നും) ഒടുക്കം അര്‍ഹിക്കുന്നതും എത്തിച്ചേരേണ്ടതും ഇവിടേയാണ് എന്ന പിന്‍തിരിപ്പന്‍ ചിന്തയാണ് ഇവിടെ വായിക്കാന്‍ സാധിക്കുന്നത്.

സ്‌കൂള്‍ യൂണിഫോമുമിട്ട് രണ്ട് കയ്യും കുടഞ്ഞ് കൊഞ്ചി സ്ഥലകാല ബോധമില്ലാതെ പെരുമാറിയാല്‍ സ്‌കൂള്‍ കുട്ടിയാകില്ല എന്നാണ് നിമിഷയുടെ സ്റ്റേറ്റ് അവാര്‍ഡ് പോലും കരസ്ഥമാക്കിയ പ്രകടനത്തെ കുറിച്ച് പറയാനുള്ളത്.

കടലില്‍ കാമുകനുമായി കളിച്ചുല്ലസിച്ചുകൊണ്ടിരിക്കവെ അവിടെ നിന്നും നേരിട്ട സദാചാര നോട്ടത്തില്‍ ഭയന്ന് ജാനുവും കാമുകനും ബീച്ചില്‍ നിന്നും നടന്നകലുകയാണ്. എതിരെ എത്തിയ പോലീസുകാരെ കണ്ട് അത്ഭുതപരവശയായി നായിക കൊഞ്ചുന്നു, ‘ ഹായ്…. പോലീസ്… നല്ല രസല്ല്യേ…’ . ജോജുവിനും അഖിലിനും അഭിനയ മികവ് പ്രകടമാക്കാനുള്ള സ്‌കോപ്പ് കഥാപാത്രങ്ങള്‍ നല്‍കുന്നില്ലെങ്കിലും ഒട്ടും മടുപ്പുളവാക്കാത്ത രീതിയില്‍ തന്നെ ആശാനേയും ദുര്‍ബലനായ കാമുകനേയും അവതരിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

സനല്‍കുമാര്‍ ശശിധരന്റെ ‘പെണ്‍കുട്ടികളുമായി ചോല കാണാന്‍ പോകൂ ‘ എന്ന ആഹ്വാനം തന്നെ സിനിമയിലെ സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ്. സിനിമയുടെ പ്രമോഷനു വേണ്ടി ഇറക്കിയ പോസ്റ്ററും അതിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ന്യായീകരണങ്ങളും കൂടി ചേര്‍ത്ത് വച്ചാല്‍ കഥ പൂര്‍ണ്ണമായി.

അസ്ര അഞ്ജും, ജാസില ലുലു

DoolNews Video

We use cookies to give you the best possible experience. Learn more