| Thursday, 15th October 2020, 9:15 pm

സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ദളിതര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചയാളാണ് നിതീഷ്; ചിരാഗ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറിലെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചയാളാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍.

ജെ.ഡി.യുവില്‍ നിന്ന് പുറത്തുപോകാനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചിരാഗിന്റെ ഈ പരാമര്‍ശം.

നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തോട് യാതൊരു തരത്തിലും യോജിച്ചുപോകുവാന്‍ എല്‍.ജെ.പിയ്ക്ക് കഴിയില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബീഹാറിലെ ദളിതര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചയാളാണ് നിതീഷ്- ചിരാഗ് പറഞ്ഞു.

നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവുമായി സഖ്യത്തിലേര്‍പ്പെട്ടതെന്നും അതിനര്‍ത്ഥം നിതീഷിന്റെ നയങ്ങളെ അംഗീകരിക്കുന്നുവെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് നടക്കാനിരിക്കേ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് പുറത്തുപോയത് എന്‍.ഡി.എയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായുളള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം ചിരാഗ് പാസ്വാന്‍ എടുക്കുന്നത്.

ഇതിന് പിന്നാലെ ബീഹാറിലെ ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ലോക് ജനശക്തി പാര്‍ട്ടിയിലേക്ക് പോയിരുന്നു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Chirag Paswan Slams Nitish Kumar

We use cookies to give you the best possible experience. Learn more