ഭൂപടത്തില്‍ നിന്നും ഇസ്രഈല്‍ പേര് വെട്ടിക്കളഞ്ഞ് ചൈനീസ് ടെക് കമ്പനികള്‍
World News
ഭൂപടത്തില്‍ നിന്നും ഇസ്രഈല്‍ പേര് വെട്ടിക്കളഞ്ഞ് ചൈനീസ് ടെക് കമ്പനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st November 2023, 8:14 am

ന്യൂയോർക്ക്: ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തോടനുന്ധിച്ച് ചൈനീസ് കമ്പനികളായ  ബൈദുവും അലിബാബയും തങ്ങളുടെ ഡിജിറ്റല്‍ ഭൂപടത്തില്‍ നിന്ന് ഇസ്രഈലിന്റെ പേര് വെട്ടി കളഞ്ഞു.

ചൈനീസ് ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇസ്രഈല്‍ എന്ന പേര് ഭൂപടത്തില്‍ കാണാനില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രഈലിനെ അംഗീകരിക്കാത്ത ഡിജിറ്റല്‍ ഭൂപടങ്ങള്‍ ചൈനീസ് ഭാഷയില്‍ ആണുള്ളത്.

ആലിബാബയുടെ അമാപ് നിര്‍മ്മിച്ച ഓണ്‍ലൈന്‍ ഭൂപടങ്ങളിലും ഇസ്രഈല്‍ എന്ന പേര് പരാമര്‍ശിച്ചിട്ടില്ല. ലക്‌സംബര്‍ഗ് പോലുള്ള ചെറിയ രാജ്യങ്ങളെ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്രഈല്‍ എങ്ങനെ അപ്രത്യക്ഷമായി എന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

ഇസ്രഈലിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും നഗരങ്ങളും ഫലസ്തീന്‍ മേഖലയും ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്രഈല്‍ എന്ന പേര് എവിടെയുമില്ല.

വിഷയത്തില്‍ യാതൊരു പ്രതികരണവും ഇതുവരെ ടെക് കമ്പനികളായ ബൈദുവും ആലിബാബയും നടത്തിയിട്ടില്ല. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ജൂതവിരുദ്ധ വികാരങ്ങള്‍ക്കിടയിലാണ് സംഭവം.

മാവോ സേതുങിന്റെ കാലം മുതലേ ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനോടൊപ്പം നിലകൊള്ളുന്ന നിലപാടാണ് ചൈന സ്വീകരിച്ചു പോന്നത്. നിലവിലെ സംഘര്‍ഷ സാഹചര്യം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്രപരിഹാരം യാഥാര്‍ത്ഥ്യമാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞിരുന്നു.

Content Highlight: Chinese tech companies removed Israel from their digital map