| Tuesday, 30th June 2020, 3:50 pm

വീണ്ടും ചൈനീസ് പ്രകോപനം; തര്‍ക്ക പ്രദേശത്ത് ചൈനീസ് അക്ഷരങ്ങളും ഭൂപടവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ- ചൈനാ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി ചൈനീസ് സൈന്യം. തര്‍ക്ക പ്രദേശത്ത് ചൈനീസ് അക്ഷരങ്ങളും മാപ്പും വരച്ചുകൊണ്ടാണ് ചൈന വീണ്ടും പ്രകോപനം നടത്തിയിരിക്കുന്നത്.

ലഡാക്കിലെ പാങ്കോംഗ് തടാകത്തിലെ ഫിംഗേഴ്സ് മേഖലയിലാണ് ചൈനീസ് സൈന്യം ഒരു വലിയ ചിഹ്നവും ചൈനയുടെ ഭൂപടവും വരച്ചിട്ടിരിക്കുന്നത്. ചൈനീസ് സൈന്യം നിലകൊള്ളുന്ന പ്രദേശത്താണ് ഇവ രേഖപ്പെടുത്തിയത്.

ഫിംഗര്‍ 4 നും ഫിംഗര്‍ 5 നും ഇടയില്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്ക് ഏകദേശം 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും ഉണ്ട്. ഇമേജറി സാറ്റ്‌ലെറ്റില്‍ വ്യക്തമാകുംവിധം വലുപ്പത്തിലാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ ആഴ്ച ആദ്യം, ടിബറ്റിലെ ചൈനീസ് സര്‍വ്വസൈന്യത്തിന്റെ കമാന്‍ഡറായ വാങ് ഹാജിയാങ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രദേശത്ത് ‘ചൈന’ എന്ന് രേഖപ്പെടുത്തിയതിന്റെ ഫോട്ടോ എടുത്ത സംഭവം വിവാദത്തിന് വഴിവെച്ചിരുന്നു.

ഫിംഗര്‍ 1 മുതല്‍ ഫിംഗര്‍ 8 വരെ പട്രോളിംഗ് നടത്താനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് ഇന്ത്യയും ഫിംഗര്‍ 8 മുതല്‍ ഫിംഗര്‍ 4 വരെ പട്രോളിംഗ് അവകാശമുണ്ടെന്നാണ് ചൈനയും അവകാശപ്പെടുന്നത്.

അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ച തര്‍ക്കത്തിന് ശേഷം, ഫിംഗര്‍ 4 എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയായാണ് നിലകൊള്ളുന്നത്.
ചൈന തങ്ങളുടെ സൈന്യത്തെ ഫിംഗര്‍ 4 ല്‍ വിന്യസിക്കുകയും ഫിംഗര്‍ 8 ലെ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നു എന്നാരോപിച്ച് ഇന്ത്യ തിങ്കളാഴ്ച 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.
പിന്നാലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകളാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ച് ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും ചൈന നിരോധിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more