| Tuesday, 8th September 2020, 12:43 pm

മുഖ്യമന്ത്രി സ്ഥാനം രമേശിന് എളുപ്പമാകില്ല, നിയമസഭാ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ ഉമ്മന്‍ ചാണ്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം കേന്ദ്രനേതൃത്വമാണ് എടുക്കുകയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

ഉമ്മന്‍ ചാണ്ടിയാണ് അടുത്ത കേരള മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സമ്മതനായ നേതാവ് എന്നാണ് അഭിപ്രായ സര്‍വേകളില്‍ ഉയരുന്ന അഭിപ്രായമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ടോ എന്നുമുള്ള ചോദ്യത്തിന് അത്തരമൊരു സാധ്യത തള്ളാതെയുള്ള മറുപടിയായിരുന്നു ഉമ്മന്‍ ചാണ്ടി നല്‍കിയത്.

പാര്‍ട്ടി തനിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹം താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നും താന്‍ പൂര്‍ണ സംതൃപ്തനാണെന്നും ഇക്കാര്യത്തില്‍ അതേ പറയാനുള്ളൂവെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

മുഖ്യമന്തിയാകാനുള്ള ഊഴം രമേശ് ചെന്നിത്തലയ്ക്ക് കിട്ടുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു തീരുമാനം ദല്‍ഹിയില്‍ നിന്ന് എടുക്കുന്നതാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണോ എന്ന ചോദ്യത്തിന് എന്താണ് സംശയം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്. അദ്ദേഹം നല്ല പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു.എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നാണ് തീരുമാനം ഉണ്ടാകുന്നതെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

ചെന്നിത്തലയാകും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന തലത്തില്‍ ചില സൂചനകള്‍ താങ്കള്‍ ഉള്‍പ്പെടെ നല്‍കുന്നുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അക്കാര്യം പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ പ്രവര്‍ത്തനം പോര എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്താണ് കാരണം, എല്ലാവരും താരതമ്യപ്പെടുത്തുന്നത് ഇടതുമുന്നണിയുമായിട്ടാണ്. അവര്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ല.

അവര്‍ ചെയ്യുന്നത് ഞങ്ങള്‍ ചെയ്താല്‍ എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലത്തില്‍ പോകാന്‍ കഴിയില്ല. അതുകൊണ്ട് പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാണ് വിമര്‍ശനം വരുന്നത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് പിന്നാലെയാണ് യു.ഡി.എഫ് നേതൃത്വത്തില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കങ്ങളുമായി ഉമ്മന്‍ ചാണ്ടിയും വെല്ലുവിളി ഉയര്‍ത്തുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ നിയസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷം പുതുപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 17 ന് കോട്ടയത്താണ് ചടങ്ങെങ്കിലും എ ഗ്രൂപ്പുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അതിന്റെ ഒരുക്കങ്ങളിലും ആഘോഷത്തിലുമാണ്.

രോഗം അലട്ടിയതിനാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി സജീവമല്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവിനുള്ള വേദികൂടിയാകും സുവര്‍ണജൂബിലി ആഘോഷമെന്നാണ് എ ഗ്രൂപ്പിലെ നേതാക്കള്‍ നല്‍കുന്ന സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chief Minister post will not be easy for Chennithala, Oommen Chandy will not reject the Assembly candidature

We use cookies to give you the best possible experience. Learn more