| Wednesday, 8th June 2022, 2:17 pm

എന്തെല്ലാം പടച്ചുണ്ടാക്കി, എന്നിട്ടും ജനങ്ങള്‍ നെഞ്ച് തൊട്ടുപറഞ്ഞില്ലേ, ഇത് ഞങ്ങളുടെ സര്‍ക്കാരാണ്, ഞങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണെന്ന്: മറുപടിയുമായി പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ വിവാദമാകവേ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോല്‍പ്പിക്കും വിധം കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടെന്നും സര്‍ക്കാരിനെതിരെ എന്തെല്ലാം കാര്യങ്ങള്‍ പടച്ചുണ്ടാക്കിയിട്ടും ജനം ഒപ്പം നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അവരവരുടെതായി തുടരും കേട്ടോ, അത് നടക്കട്ടെ. അത് പലരീതിയില്‍ നടക്കും. അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ, ആ ഭാഗത്തേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ 49ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വരുന്ന പുതിയ ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോല്‍പ്പിക്കും വിധമല്ലേ കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. എന്തെല്ലാം ഏതെല്ലാം തട്ടിക്കൂട്ടി സര്‍ക്കാരിനെതിരെ പടച്ചുണ്ടാക്കി.

എന്തേ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം. ജനങ്ങള്‍ നെഞ്ച് തൊട്ടുപറഞ്ഞു ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണ്. ഏത് ആപത്ഘട്ടത്തിലും ഞങ്ങളെ കൈയൊഴിയാന്‍ തയ്യാറായിട്ടില്ല. അതാണ് ഞങ്ങള്‍ക്ക് ആവശ്യമെന്ന് പറഞ്ഞാണ് സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിയത്,’ പിണറായി പറഞ്ഞു.

സ്വപ്ന സ്വരേഷ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണെന്നും പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
‘രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള തങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല.

ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്,’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content highlight: Chief Minister Pinarayi Vijayan About Swapna Suresh Allegation

We use cookies to give you the best possible experience. Learn more