| Friday, 12th April 2024, 10:48 pm

ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, വെറുപ്പിന്റെ പ്രചാരകർക്കുള്ള മറുപടിയാണിത്; റഹീമിനായി 34 കോടി രൂപ സമാഹരിച്ച മലയാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൗദിയിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ സമാഹരിച്ച മലയാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികളെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

‘സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’, മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് പണസമാഹരണം മലയാളികൾ പൂർത്തിയാക്കിയത്. ജനകീയ പിരിവ് തുക കൂടി ചേര്‍ത്ത് കുറവാണെങ്കില്‍ മാത്രമേ ഇനി കളക്ഷന്‍ തുടരുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനകീയ സമിതി നേതൃത്വം നൽകിയ സോഷ്യൽ മീഡിയ ക്യാമ്പയ്നിലൂടെയും വിവിധ മതസംഘടനകൾ, പ്രവാസി മലയാളികൾ, ബോബി ചെമ്മണ്ണൂർ അടക്കമുള്ളവരുടെ നേതൃത്വിലുമാണ് പണപ്പിരിവ് സാധ്യമായത്.

Content Highlight: Chief Minister congratulated Malayalees who collected 34 crore rupees for Rahim

We use cookies to give you the best possible experience. Learn more