പൈലറ്റിനെ മെരുക്കാന്‍ പ്രിയങ്കയും ചിദംബരവും; ശ്രമങ്ങള്‍ തുടരുന്നു
Rajastan Crisis
പൈലറ്റിനെ മെരുക്കാന്‍ പ്രിയങ്കയും ചിദംബരവും; ശ്രമങ്ങള്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 9:22 am

ന്യൂദല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തി കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കളായ പി ചിദംബരവും പ്രിയങ്ക ഗാന്ധിയുമാണ് പൈലറ്റുമായി സംസാരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ചിദംബരം തിങ്കളാഴ്ച രാത്രി പൈലറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും പൈലറ്റിനെ ഫോണില്‍ ബന്ധപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ പൈലറ്റ് നിലവിലെ പ്രതിസന്ധിക്ക് അയവ് വരുത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ലെന്നാണ് വിവരം.

ഇതിനിടെ, രാജസ്ഥാനില്‍ വീണ്ടും നിയമകക്ഷി യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് യോഗം. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്തുമണിക്കാണ് യോഗം.

ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്രര്‍ അടക്കമുള്ള എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് യോഗം ചേരുക.

16 എം.എല്‍.എമാരുമായി ദല്‍ഹിയില്‍ത്തന്നെ തുടരുകയാണ് സച്ചിന്‍ പൈലറ്റ്. ഗെലോട്ടിന് ഭൂരിപക്ഷം കുറഞ്ഞെന്നും 106 എം.എല്‍.എമാര്‍ കൂടെയുണ്ട് എന്ന വാദം അതിശയോക്തിപരമാണെന്നുമാണ് പൈലറ്റ് വാദിക്കുന്നത്. 30 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പൈലറ്റ് ക്യാമ്പ് അവകാശപ്പെടുന്നത്.

100 എം.എല്‍.എമാരെയാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച ഹോട്ടലിലേക്ക് മാറ്റിയത്. തിങ്കളാഴ്ച നടന്ന യോഗത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗെലോട്ട് 106 എം.എല്‍.എമാരുണ്ടെന്ന രീതിയില്‍ ശക്തി പ്രകടനം നടത്തിയിരുന്നു.

200 അംഗ നിയമസഭയില്‍ 101 പേരുടെ പിന്തുണയാണ് ആണ് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ