| Wednesday, 25th December 2019, 12:52 pm

ജാര്‍ഖണ്ഡില്‍ നിന്നു തിരിച്ചടി ഛത്തീസ്ഗഢിലേക്കും; ബി.ജെ.പിയെ പിന്നിലാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുതിപ്പ്; ഫലം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഛത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കനത്ത തിരിച്ചടി. 151 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഫലം അറിഞ്ഞ 2032 വാര്‍ഡുകളില്‍ 923 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.

ബി.ജെ.പിക്ക് 814 വാര്‍ഡുകളാണു ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസിന് 17 എണ്ണം മാത്രമാണു ലഭിച്ചത്. സ്വതന്ത്രര്‍ 278 വാര്‍ഡുകളിലാണു ജയം കണ്ടത്.

10 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആകെ 2831 വാര്‍ഡുകളാണുള്ളത്. ഇന്നലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

38 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് നേടിയത് 18 സീറ്റാണ്. ബി.ജെ.പി ഒരു സീറ്റ് പിന്നിലാണ്. നഗര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പി 40 എണ്ണം നേടിയപ്പോള്‍, കോണ്‍ഗ്രസ് 48 ആക്കി. തെരഞ്ഞെടുപ്പ് നടന്ന 10 മുനിസിപ്പല്‍ കോര്‍പറേഷനുകളും കോണ്‍ഗ്രസ് നേടിയെന്നതാണു ശ്രദ്ധേയം.

എട്ട് വാര്‍ഡുകളില്‍ കോര്‍പറേറ്റര്‍മാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വാര്‍ഡുകളില്‍ നാമനിര്‍ദ്ദേശ പത്രിക പോലും ലഭിച്ചിട്ടില്ല. രണ്ട് വാര്‍ഡുകളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കപ്പെട്ടപ്പോള്‍ ഒരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം മേയര്‍മാരെയും ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റര്‍മാരാണു തീരുമാനിക്കുക. നേരത്തേ ഇത് ജനങ്ങളായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിനാവും കൂടുതല്‍ മേയര്‍മാരും ചെയര്‍പേഴ്‌സണ്‍മാരും ഉണ്ടാവുകയെന്ന് പാര്‍ട്ടി വക്താവ് ശൈലേഷ് നിതിന്‍ ത്രിവേദി പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഭൂപേഷ് ഭാഗേല്‍ സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞതായാണ് ഇതു വ്യക്തമാക്കുന്നതെന്നായിരുന്നു ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ വിക്രം ഉസേന്ദിയുടെ പ്രതികരണം.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ വീഴ്ത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

We use cookies to give you the best possible experience. Learn more