| Thursday, 17th March 2022, 1:25 pm

ഹിന്ദുക്കള്‍ മാത്രമല്ല, മുസ്‌ലിങ്ങളും സിഖുകാരും കശ്മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍ (ഛത്തീസ്ഗഡ്): ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ അര്‍ധ സത്യങ്ങളാണ് കാണിക്കുന്നതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.

ഹിന്ദുക്കള്‍ മാത്രമല്ല, ബുദ്ധമതക്കാരും മുസ് ലിങ്ങളും സിഖുകാരും കശ്മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ കണ്ടു, കശ്മീരില്‍ നടന്ന തീവ്രവാദ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമ മുഴുവനായും ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിക്കുന്നു, എന്നാല്‍ അവസാനം, നായകന്‍ ഊന്നിപ്പറയുന്നത് ഹിന്ദുക്കള്‍ മാത്രമല്ല, വ്യത്യസ്ത മതസ്ഥരും. ബുദ്ധമതക്കാരും മുസ്‌ലിങ്ങളും സിഖുകാരും ഉള്‍പ്പെടെ കൊലചെയ്യപ്പെട്ടു. എന്നാല്‍ കശ്മീരി പണ്ഡിറ്റുകളെ മാത്രമേ നാടുകടത്തിയിട്ടുള്ളൂ എന്ന ഒരു രാഷ്ട്രീയ സന്ദേശം നല്‍കാനാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,’ സിനിമ കണ്ട ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സിനിമയില്‍ അര്‍ധസത്യമാണ് കാണിക്കുന്നതെന്നും സിനിമയില്‍ ഒരു വശം കാണിക്കുന്നത് ഉചിതമല്ലെന്നും ബാഗല്‍ പറഞ്ഞു.

കശ്മീരി ഫയല്‍സിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ബാഗലിന്റെ പ്രതികരണം.

വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

Content Highlights: Kashmir Files,  C Chhattisgarh Chief Minister On “The Kashmir Files”

We use cookies to give you the best possible experience. Learn more