| Friday, 30th October 2020, 3:28 pm

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്-ബി.ജെ.പി നേര്‍ക്കുനേര്‍ പോരാട്ടം; 20 വര്‍ഷത്തിനിടെ ജോഗി കുടുംബമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാര്‍വാഹി: 20 വര്‍ഷത്തിനിടെ ആദ്യമായി ജോഗി കുടുംബത്തിലെ ആരും മത്സര രംഗത്തില്ലാത്ത തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഛത്തീസ്ഗഡിലെ മാര്‍വാഹി.

ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് (ജെ) മേധാവി അജിത് ജോഗിയുടെ മരണത്തെ തുടര്‍ന്നാണ് മാര്‍വാഹിയില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ജോഗിയുടെ മരണം. നവംബര്‍ 3 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.

എന്നാല്‍ അച്ഛന്റെ മണ്ഡലത്തില്‍ മത്സരിക്കാനുള്ള അമിത് ജോഗിയുടെ ശ്രമം നടന്നിരുന്നില്ല. ഒക്ടോബര്‍ 19 ന് അദ്ദേഹത്തിന്റെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. അമിത് ജോഗി ഗോത്ര വിഭാഗത്തില്‍പ്പെടുന്ന ആളല്ലെന്ന ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പത്രിക തള്ളിയത്.

ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റിലേക്ക് അജിത് ജോഗിയുടെ ഭാര്യ റിച്ച ജോഗിയും നാമനിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇതേ കാരണത്താല്‍ ഇവരുടെ പത്രികയും തള്ളിയിരുന്നു. ഇതോടെ ബി.ജെ.പിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്.

അതേസമയം മത്സരരംഗത്തില്ലെങ്കിലും മാര്‍വാഹിയില്‍ ക്യാമ്പ് ചെയ്യുകയാണ് അജിത് ജോഗി. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് താന്‍ ജനങ്ങളോട് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ആര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് ജോഗി മാധ്യമങ്ങളോട് പ്രതികരിച്ചത്.

തന്റെ പിതാവിന് അവര്‍ നല്‍കിയ ആദരവും ബഹുമാനവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മാര്‍വാഹിയിലെ ജനങ്ങളുമായി താന്‍ കൂടിക്കാഴ്ച നടത്തുന്നതെന്നും തന്റെ പ്രചാരണം വോട്ടിനുവേണ്ടിയല്ലെന്നും മറിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നോട് ചെയ്ത അനീതിയെ കുറിച്ച് ജനങ്ങളോട് പറയാനാണെന്നുമായിരുന്നു അമിത് ജോഗി പറഞ്ഞത്.

‘ഈ സര്‍ക്കാര്‍ എന്റെ പിതാവിന്റെ ഓര്‍മ്മയെ അപമാനിക്കുകയും അദ്ദേഹത്തെ അധിക്ഷേപിക്കുകയുമാണ്. എന്നെ മത്സരത്തില്‍ നിന്ന് നീക്കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ്. എന്നാല്‍ മാര്‍വാഹിയിലെ ആളുകളുടെ ഹൃദയത്തില്‍ നിന്ന് എന്നെ എടുത്തുമാറ്റാന്‍ അദ്ദേഹത്തിന് കഴിയില്ല. മാര്‍വാഹിയിലെ ജനങ്ങള്‍ എന്റെ പിതാവിന് നല്‍കിയ ബഹുമാനവും അദ്ദേഹത്തോടുള്ള ആദരവും നിലനിര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’, അമിത് ജോഗി പറഞ്ഞു.

2000 ല്‍ ഛത്തീസ്ഗഡ് രൂപീകരിച്ചതുമുതല്‍ ഈ മണ്ഡലം അജിത് ജോഗിയുടെ സ്വന്തം തട്ടകമായിരുന്നു. 2001 ല്‍ മാര്‍വാഹിയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. 2003 ലും 2008 ലും അദ്ദേഹം സീറ്റ് നിലനിര്‍ത്തി. 2013 ല്‍ അമിത് ജോഗിയും അവിടെ വിജയിച്ചു.

കോണ്‍ഗ്രസ് വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അജിത് ജോഗി 2018 ല്‍ വീണ്ടും മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അഞ്ച് സീറ്റുകളും അന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി സ്വന്തമാക്കി. സഖ്യകക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടിയിരുന്നു.

എന്നാല്‍ പിതാവിന്റെ മരണശേഷം അമിത് ജോഗിക്ക് മാര്‍വാഹിയില്‍ ജനങ്ങളില്‍ നിന്നും പിന്തുണ കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ആര്‍.പി സിംഗ് പറഞ്ഞത്.

അമിതിന് ബി.ജെ.പിയുമായുള്ള സഖ്യം ജനങ്ങള്‍ക്കറിയാം. ബി.ജെ.പി ഇവിടെ ചിത്രത്തില്‍ പോലുമില്ലാത്തതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിച്ചിരിക്കുമെന്നാണ് സിങ് പറഞ്ഞത്.

മെഡിക്കല്‍ സര്‍ജനായ ഗംഭീര്‍ സിങ്ങിനെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. അതേസമയം മാര്‍വാഹിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ഡോ. കൃഷന്‍ കുമാര്‍ ധ്രുവിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

ഇത്തവണ തങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ബി.ജെ.പി നേതാവ് സച്ചിനാന്ദ് ഉപ്‌സെയ്ന്‍ പറഞ്ഞത്. അമിത് ജോഗി ബി.ജെ.പിക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ മൂന്നാം സ്ഥാനത്തായിരുന്നെന്നും അന്ന് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ തങ്ങള്‍ക്കായിരുന്നു ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chhattisgarh bypoll: direct fight between Congress, BJP, Amith Jogi

We use cookies to give you the best possible experience. Learn more