Entertainment
മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന കഥാപാത്രമായി മമ്മൂട്ടിയെ മനസില്‍ കണ്ടു, പിന്നീട് ആ വേഷത്തിലേക്ക് മുരളി വന്നു: ചെറിയാന്‍ കല്പകവാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 12:14 pm
Thursday, 23rd January 2025, 5:44 pm

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് ചെറിയാന്‍ കല്പകവാടി. വേണു നാഗവള്ളിയുടെ പല ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയ ചെറിയാന്‍ കല്പകവാടിയുടെ മികച്ച ചിത്രങ്ങളാണ് ലാല്‍ സലാം, സര്‍വകലാശാല, മിന്നാരം തുടങ്ങിയവ. വേണു നാഗവള്ളി സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ ലാല്‍ സലാം എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ചെറിയാന്‍ കല്പകവാടി.

തന്റെ ഫ്‌ളാറ്റില്‍ ഇരുന്നുകൊണ്ടാണ് താനും വേണു നാഗവള്ളിയും ലാല്‍ സലാം എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് ചെറിയാന്‍ കല്പകവാടി പറഞ്ഞു. തന്റെ പിതാവുമായിട്ടും താനുമായിട്ടും നല്ല ബന്ധം മുരളിക്ക് ഉണ്ടായിരുന്നെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ അദ്ദേഹം തങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നെന്നും ചെറിയാന്‍ കല്പകവാടി കൂട്ടിച്ചേര്‍ത്തു.

പരസ്പരം സഖാവേ എന്നൊക്കെയാണ് തങ്ങള്‍ വിളിക്കുമായിരുന്നെന്നും ഒരുദിവസം അദ്ദേഹം വീട്ടില്‍ വന്ന് സംസാരിച്ച് പോയെന്നും ചെറിയാന്‍ കല്പകവാടി പറഞ്ഞു. അതിന് മുമ്പ് വരെ ഡി.കെ. ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടിയെയും നെട്ടൂരാനായി മോഹന്‍ലാലിനെയുമാണ് മനസില്‍ കണ്ടതെന്ന് ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുദിവസം മുരളി തങ്ങളുടെയടുത്ത് സംസാരിച്ചിട്ട് പോയപ്പോള്‍ തനിക്കും വേണു നാഗവള്ളിക്കും ഒരേസമയം ഒരു തോന്നല്‍ വന്നെന്നും മമ്മൂട്ടിക്ക് പകരം മുരളിയെ കാസ്റ്റ് ചെയ്യാമെന്ന് ഒരേസമയം പറഞ്ഞെന്നും ചെറിയാന്‍ കല്പകവാടി പറഞ്ഞു. സംവിധായകനായ അദ്ദേഹത്തിനും അത് ഓക്കെയായപ്പോള്‍ മുരളിയെ വെച്ച് ആ സിനിമ ചെയ്‌തെന്നും ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ചെറിയാന്‍ കല്പകവാടി.

‘ലാല്‍ സലാമിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്തത് എന്റെ വീട്ടില്‍ ഇരുന്നുകൊണ്ടായിരുന്നു. ഞാനും വേണു നാഗവള്ളി ചേട്ടനും കുറച്ച് ദിവസം ഒരുമിച്ച് ഇരുന്ന് ഡിസ്‌കസ് ചെയ്താണ് സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയത്. മുരളിച്ചേട്ടന്‍ വലിയ സഖാവണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. എന്റെ അച്ഛനും മുരളിച്ചേട്ടനും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു.

ആ അടുപ്പത്തിന്റെ പുറത്ത് അദ്ദേഹം പലപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. വരുമ്പോഴൊക്ക സഖാവേ എന്നായിരുന്നു പരസ്പരം വിളിച്ചിരുന്നത്. ഈ സിനിമയിലെ ഏറ്റവും സ്‌ട്രോങ്ങായിട്ടുള്ള കഥാപാത്രമായിരുന്നു ഡി.കെ. ആന്റണി. ആ ക്യാരക്ടറായി ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. നെട്ടൂരാനായി മോഹന്‍ലാലിനെയും മനസില്‍ വിചാരിച്ചു.

ഒരുദിവസം മുരളി ചേട്ടന്‍ ഞങ്ങളോട് സംസാരിച്ച് പോയ ശേഷം ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരേസമയം ഒരു തോന്നല്‍ വന്നു. ആന്റണി എന്ന ക്യാരക്ടര്‍ മുരളിച്ചേട്ടനെക്കൊണ്ട് ചെയ്യിച്ചാലോ എന്ന് ഞാനും വേണുച്ചേട്ടനും ഒരേസമയം പറഞ്ഞു. സംവിധായകനും ഓക്കെയായപ്പോള്‍ പിന്നെ ആ വേഷം മുരളിച്ചേട്ടനാണെന്ന് ഉറപ്പിച്ചു,’ ചെറിയാന്‍ കല്പകവാടി പറയുന്നു.

Content Highlight: Cheriyan Kalpakavadi says Mammootty was the first choice of Murali’s character in Lal Salam Movie