| Saturday, 30th March 2024, 4:51 pm

ബെംഗളൂരുവിന് നാണക്കേട് കൊല്‍ക്കത്തയോടല്ല, അത് ചെന്നൈയോടാണ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് റോയല്‍ ചലഞ്ചേഴ്സ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി പാറ്റിങ്ങില്‍ 16.5 ഓവറില്‍ കൊല്‍ക്കത്ത 186 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരേന്‍ കാഴ്ചവെച്ച ഇലക്ട്രിക് സ്ട്രൈക്കില്‍ റൈഡേഴ്സ് തുടക്കത്തിലെ കുതിക്കുകയായിരുന്നു. 22 പന്തില്‍ നിന്ന് അഞ്ചു സിക്സറും രണ്ടു ഫോറും ഉള്‍പ്പെടെയാണ് നരേന്‍ എതിരാളികളെ അടിച്ചുതകര്‍ത്തത്. കിടിലന്‍ പ്രകടനം കാഴ്ചവെച്ച നരേന്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും സ്വന്തമാക്കിയിരുന്നു. നരേന്റെ കിടിലന്‍ ഇന്നിങ്സാണ് കെ.കെ.ആറിന് വിജയത്തിലെത്താനുള്ള പാത വെട്ടിക്കൊടുത്തത്.

ശേഷം ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ 30 പന്തില്‍ നാല് സിക്സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സ് നേടി തന്റെ ആദ്യ അര്‍ധ സെഞ്ച്വറി തികച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 24 പന്തില്‍ നിന്ന് രണ്ട് സിക്സറും ബൗണ്ടറിയും അടക്കം 39 റണ്‍സ് നേടി ടീമിനെ വിജയത്തില്‍ എത്തിച്ചു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 30 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചിരുന്നു.

ഇതോടെ ആര്‍.സി.ബിക്ക് എതിരെ 19ാം വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. മാത്രമല്ല ഇത് ആറാം തവണയാണ് കെ.കെ.ആര്‍ ചിന്നസ്വാമിയില്‍ വെച്ച് ആര്‍.സി.ബിയെ പരാജയപ്പെടുത്തുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ ആര്‍.സി.ബിയെ തോല്‍പ്പിക്കുന്ന റെക്കോഡ് സ്വന്തമാക്കിയത്. ചെന്നൈ ആണ്.

ഏറ്റവും കൂടുതല്‍ തവണ ആര്‍.സി.ബിയെ തോല്‍പ്പിക്കുന്ന ടീം, എണ്ണം

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 21

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 19*

മുംബൈ ഇന്ത്യന്‍സ് – 18

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് സ്‌കോര്‍ ഉയര്‍ത്തിയത് വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ്. 59 പന്തില്‍ നാല് സിക്സറും നാല് ഫോറും അടക്കം 84 റണ്‍സാണ് താരം നേടിയത്. ഇന്നിങ്സിലെ അവസാന പന്ത് വരെ വിരാട് ക്രീസില്‍ തുടര്‍ന്നു. ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ്പ് നിലവില്‍ വിരാടിനാണ്. ആര്‍.സി.ബിക്കായ് കാമറോണ്‍ ഗ്രീന്‍ 21 പന്തില്‍ രണ്ട് സിക്സറും നാലു ബൗണ്ടറിയും അടക്കം 33 റണ്‍സ് നേടി. പിന്നീട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ഗ്ലെന്‍ മാക്സ്വെല്ലാണ്, 19 പന്തില്‍ നിന്ന് 28 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ ടീമില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

കൊല്‍ക്കത്ത ബൗളിങ് നിരയില്‍ ഹര്‍ഷിദ് റാണ, ആന്ദ്രെ എന്നിവര്‍ രണ്ടു വിക്കറ്റും രണ്ട് വിക്കറ്റും സുനില്‍ നരേന്‍ ഒരു വിക്കറ്റും നേടി. 24.75 കോടിക്ക് വാങ്ങിയ സ്റ്റാര്‍ക്കിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. മാത്രമല്ല 47 റണ്‍സ് വിട്ടുകൊടുത്ത് എക്സ്പെന്‍സീവ് ഓവര്‍ മാത്രമാണ് സ്റ്റാര്‍ക്ക് സമ്മാനിച്ചത്.

ആര്‍.സി.ബിക്ക് വേണ്ടി യാഷ് ദയാല്‍, മയങ്ക് ദകര്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ആര്‍.സി.ബി തങ്ങളുടെ രണ്ടാമത്തെ തോല്‍വിയും വഴങ്ങിയിരിക്കുകയാണ്. നിലവില്‍ നാലു പോയിന്റുകള്‍ വീതം സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് ചെന്നൈയും രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്തയും മൂന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് ആണ് ഉള്ളത്.

Content highlight: Chennai Super Kings have defeated RCB the most times

We use cookies to give you the best possible experience. Learn more