| Friday, 8th September 2023, 4:17 pm

ഫഹദ് ചിത്രം രോമാഞ്ചത്തിന്റെ സ്പിന്‍ ഓഫ്; സൂചന നല്‍കിയ ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വമ്പന്‍ ഹിറ്റായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റല്ലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ സിനിമ രോമാഞ്ചത്തിന്റെ സ്പിന്‍ ഓഫായിരിക്കുമെന്ന സൂചനകള്‍ നല്‍കുകയാണ് ചെമ്പന്‍ വിനോദ്. രോമാഞ്ചത്തില്‍ താന്‍ അവതരിപ്പിച്ച സയിദിനെ കേന്ദ്രകഥാപാത്രമാക്കി ആയിരിക്കും ആവേശം ചെയ്യുന്നതെന്നും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെമ്പന്‍ വിനോദ്.

‘രോമാഞ്ചത്തിലേക്ക് നിര്‍മാതാവ് ഗിരീഷ് ഗംഗാധരനാണ് എന്നെ വിളിച്ചത്. അവര്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ തന്നെ എന്നെ വിളിക്കുകയായിരുന്നു. ഗസ്റ്റ് അപ്പിയറന്‍സാണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടാ വരാം, പ്ലാന്‍ ചെയ്താളാന്‍ പറഞ്ഞു. ഒരു മണിക്കൂറിന്റെ പരിപാടിയാണെന്നാണ് വിചാരിച്ചത്.

ഗിരീഷ് ഈ രംഗത്തെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചിരിച്ചിരുന്നു. പിന്നെ ലൊക്കേഷനില്‍ പോയി. കഥാപാത്രം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ കഥാപാത്രത്തിന്റെ ബിഹേവിയര്‍ എന്തായിരിക്കണമെന്നൊക്കെ സംവിധായകനോട് ചോദിച്ചു. അവനും ബെംഗളൂരുവില്‍ ഉണ്ടായിരുന്നതാണ്. അപ്പോള്‍ ഈസി ആയി കണക്ടായി.

റിയല്‍ ലൈഫ് കഥാപാത്രമാണ് സയിദ്. പൂര്‍ണമായും സിനിമയില്‍ കാണിച്ചിരിക്കുന്നത് പോലെയല്ലെങ്കിലും ഒരു 80 ശതമാനം ശരിക്കും സംഭവിച്ചതാണെന്നാണ് പറയുന്നത്. പിന്നെ ആ കഥാപാത്രത്തിന്റെ ഫുള്‍ ഫ്‌ളെഡ്ജ്ഡ് സിനിമ എന്തോ വരുന്നുണ്ട്. ഫഹദിനെ വെച്ചാണ് ചെയ്യുന്നത്. അവരുടെ കോളേജ് ലൈഫില്‍ എന്തോ ഭയങ്കര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ വര്‍ക്കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇനി എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോയെന്ന് അറിയില്ല.

ആ കഥാപാത്രമാണ് രോമാഞ്ചത്തില്‍ വന്നുപോയത്. അയാളുടെ പുറത്തുള്ള ആക്ടിവിറ്റികളും റിയല്‍ ലൈഫ് സംഭവങ്ങളുമാണ് ഇനി ഫഹദിന്റെ സിനിമയില്‍ കാണിക്കുന്നത്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

Content Highlight: Chemban Vinod is hinting that aavesham movie will be a spin-off of Romancham

We use cookies to give you the best possible experience. Learn more