| Monday, 14th June 2021, 11:29 pm

എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വന്നാല്‍ മറുപടി അങ്കമാലി സ്‌റ്റൈലില്‍ വരും; മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ജനഹൃദയത്തിലെത്തിയ നടനാണ് ചെമ്പന്‍ വിനോദ്. എപ്പോഴും എല്ലാ തുറന്നു സംസാരിക്കുന്ന നടന്‍ കൂടിയാണ് ഇദ്ദേഹം.

മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞു നോട്ടങ്ങളെക്കുറിച്ച് ചെമ്പന്‍ വിനോദ് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈവറല്‍ ആയിരിക്കുന്നത്.

തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് അങ്ങനെ ഒളിഞ്ഞു നോക്കാന്‍ വരേണ്ട എന്നും അത്യാവശ്യം തല്ലിപ്പൊളിയാണ് താന്‍ എന്നും ചെമ്പന്‍ വിനോദ് പറയുന്നു.

എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ നേരെ തന്നെ മറുപടി പറയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

‘ഒളിഞ്ഞു നോട്ടക്കാരോട് ഞാന്‍ വളരെ ക്ലിയര്‍ ആയിട്ട് തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ടു വെക്കണ്ട. വെച്ചുകഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ വരും.

നമ്മള്‍ തന്നെ ഒരു തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. നീ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത് ഞാന്‍ നേരിട്ട് തന്നെ പറയാമല്ലോ.

എന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എനിക്ക് എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞുനോക്കാന്‍ ഞാന്‍ സമ്മതിക്കുകയും ഇല്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം. എന്നതാണ് എന്റെ ഒരു ആറ്റിറ്റിയൂഡ്,’ ചെമ്പന്‍ പറഞ്ഞു.

സിനിമയെന്ന കലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും സെന്‍സര്‍ഷിപ്പുകളെ പേടിച്ച് ചില വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ചെമ്പന്‍ വിനോദ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് താഴെ അധിക്ഷേപ കമന്റുകള്‍ വന്നത് ചര്‍ച്ചയായിരുന്നു. ശരീരത്തെയും നിറത്തേയും കളിയാക്കുന്ന തരത്തില്‍ വന്ന കമന്റുകള്‍ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chemban Vinod about malayali people and their peering culture

We use cookies to give you the best possible experience. Learn more